കുമളി(ഇടുക്കി): വണ്ടിപ്പെരിയാറില്‍ തിങ്കളാഴ്ച പിടിയിലായത് വന്‍ കള്ളനോട്ട് സംഘത്തിലെ മുഖ്യ കണ്ണി. നെടുങ്കണ്ടം പാറത്തോട് സ്വദേശി ജോജോ ജോസഫ് ആണ് നോട്ട് മാറുന്നതിനിടെ പോലീസിന്റെ വലയിലായത്. ഇയാളുടെ പക്കല്‍ നിന്നും 500 രൂപയുടെ 438500 രൂപ വിലയുള്ള കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയതിന് ശേഷം സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണ് ഇത്. പ്രതിക്ക് അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചു.
കുട്ടിക്കാനത്തെ പെട്രോള്‍ പമ്പില്‍ ഇന്നോവ കാറിലെത്തി ഇന്ധനം നിറച്ചശേഷം കള്ളനോട്ട് നല്കി ഇയാള്‍ മടങ്ങിയിരുന്നു. നോട്ട് വ്യാജനാണെന്ന് തിരിച്ചറിഞ്ഞ പമ്പ് ജീവനക്കാരന് നില്ക്കാന് ആവശ്യപ്പെട്ടെങ്കിലും പ്രതി വാഹനം ഓടിച്ച് കുമളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. പീരുമേട് പോലീസ് വിവരം അറിയിച്ച പ്രകാരം വണ്ടിപ്പെരിയാര്‍ പോലീസ് വാഹനം പിടികൂടി പരിശോധിച്ചപ്പോള്‍ വണ്ടിയില്‍ നിന്നും 77 നോട്ടുകള്‍ ലഭ്യമായി. കൈക്കുഞ്ഞിനും ഭാര്യ അനുപമ(26)ക്കും ഒപ്പമാണ് പ്രതി പിടിയിലാവുന്നത്. അനുപമയേയും കേസില്‍ പ്രതിചേര്‍ത്ത് റിമാന്‍ഡ് ചെയ്തു.അന്വേഷണത്തില്‍ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ നിന്നാണ് നാല് ലക്ഷത്തോളം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുക്കുന്നത്.
പ്രതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു. കേരളത്തിന് പുറത്ത് അച്ചടിച്ച നോട്ടുകള്‍ ഇരട്ടിപ്പിക്കുന്നതിനായി ഇവിടേയ്ക്ക് കൊണ്ടുവന്നതാണെന്നും മുന്‍പും ഇത്തരത്തില്‍ പണം സംസ്ഥാനത്ത് വിതരണം ചെയ്തതായി വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു.
എന്‍ഐഎ ഉദ്യോഗസ്ഥര്‍ വണ്ടിപ്പെരിയാറിലെത്തി പ്രതിയെ ചോദ്യം ചെയ്തു. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജെന്‍സ് തുടങ്ങിയ പോലീസിലെ വിവിധ വിഭാഗങ്ങളും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: