പത്തനംതിട്ട: പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ശരണപാതയിലെ ഇരുമ്പ് ബാരിക്കേഡ് വനം വകുപ്പ് പൊളിച്ചതിനെ ചൊല്ലി ദേവസ്വം ബോര്‍ഡും വനംവകുപ്പുമായി തര്‍ക്കം. മരക്കൂട്ടത്ത് തീര്‍ത്ഥാടക നിയന്ത്രണത്തിന് സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകളാണ് വനംവകുപ്പ് പൊളിച്ച് നീക്കിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍കേസിന് പരാതി നല്‍കും. എന്നാല്‍ ആനകള്‍ അടക്കമുള്ള വന്യജീവികള്‍ക്ക് സഞ്ചാര തടസം വരുന്നതിനാലാണ് ബാരിക്കേഡ് പൊളിച്ചതെന്ന് വനംവകുപ്പ് വ്യക്തമാക്കി. സംഭവത്തോടെ വനംവകുപ്പും ദേവസ്വം ബോര്‍ഡുമായുള്ള ഏറ്റുമുട്ടല്‍ ഇടവേളയ്ക്ക് ശേഷം ശക്തമാകുകയാണ്.
ശബരിപീഠത്തിനും മരക്കൂട്ടത്തിനും ഇടയില്‍ ക്യൂ കോപ്ലക്സിന് ശേഷമുള്ള ഇടത്താണ് ബാരിക്കേഡ്. മരംക്കൂട്ടം മേല്‍പ്പാലത്തിനോട് ചേര്‍ന്നാണ് അത് അവസാനിക്കുന്നത്. ഇത് വന്യജീവികളുടെ സഞ്ചാരപാതയാണെന്നാണ് വനംവകുപ്പ് പറയുന്നത്. നേരത്തെ ബാരിക്കേഡ് പൊളിക്കാന്‍ വനംവകുപ്പ് ബോര്‍ഡിന് നോട്ടീസ് നല്‍കിയിരുന്നു.
20 വര്‍ഷമായി ഈ പ്രദേശത്ത് ബാരിക്കേഡ് ഉണ്ടെന്നും സംസ്ഥാന സര്‍ക്കാരും ബോര്‍ഡും വനംവകുപ്പിന്റെ സംസ്ഥാനമേധാവികളും ചേര്‍ന്നെടുത്ത തീരുമാനത്തിലാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ബോര്‍ഡ് പറഞ്ഞിരുന്നു. അതത് സമയത്തെ മുഖ്യമന്ത്രിമാരും വനംമന്ത്രമാരും ഇത് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇത് പ്രദേശത്തെ ഒരു ഉദ്യോഗസ്ഥന് നീക്കാന്‍ പറ്റില്ലന്നും അവര്‍ പറയുന്നു.
എന്നാല്‍ തീര്ത്ഥാടനകാലത്തേക്ക് മാത്രമുള്ളതാണ് ബാരിക്കേഡ് എന്നാണ് വനംവകുപ്പിന്റെ പക്ഷം. അത് കഴിഞ്ഞാല്‍ നീക്കണം. മാത്രമല്ല ഇവിടെ സ്ഥാപിക്കാനും ഇഷ്ടമുള്ളപ്പോള്‍ മാറ്റാനും കഴിയുന്ന തരത്തിലുള്ള ബാരിക്കേഡാണ് വേണ്ടതെന്നും അവര്‍ പറയുന്നു. വനംവകുപ്പിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലന്ന് ബോര്‍ഡംഗം അജയ് തറയില്‍ പറഞ്ഞു. ശരണപാതയില്‍ പന്തളം രാജമണ്ഡപത്തിന് സമീപം ചങ്ങലയിട്ടപ്പോള്‍ പൂട്ടിന്റെ താക്കോല്‍ ബോര്‍ഡിന് കൈമാറാഞ്ഞത് അടക്കമുള്ള വിഷയങ്ങളില്‍ ഇപ്പോള്‍ തന്നെ തര്‍ക്കം നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: