ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ കോടികള്‍ വിലമതിക്കുന്ന രത്നങ്ങള്‍ പതിച്ച പതക്കം നഷ്ടപ്പെട്ട സംഭവത്തില്‍ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയായി. വിജിലന്‍സ് എസ്പി രതീഷ് കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയതായി എസ്പി അറിയിച്ചു.
ക്ഷേത്രത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. റിപ്പോര്ട്ടിന്മേല് നടപടി എടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. അതിനിടെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇന്ന് ക്ഷേത്രത്തിലെ കുളം വറ്റിച്ചു പരിശോധന നടത്തും. പതക്കം കണ്ടെടുക്കാന്‍ കുളം വറ്റിക്കണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് സംഘം ക്ഷേത്രോപദേശക സമിതയെ അറിയിച്ചെങ്കിലും ഉപദേശക സമിതി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ അഗ്നിശമന സേനയുടെ സഹായം തേടി ക്രൈംബ്രാഞ്ച് കത്തു നല്കി.
ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് കുളം വററിക്കുക. പതക്കം കാണാതായ സംഭവത്തിന്റെ ഉത്തരവാദിത്വം മേല്‍ശാന്തിമാര്‍ക്കു തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമെത്തിയിരിക്കുന്നത്. ഇത് കണക്കിലെടുത്ത് മേല്‍ശാന്തിമാര്‍ ഉള്‍പ്പടെയുള്ളവരെ നുണ പരിശോധനക്കു വിധേയമാക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: