കൊച്ചി: കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ശിശുസംരക്ഷണ സമിതി. ഞാറയ്ക്കല്‍, കോതമംഗലം ഭാഗങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ബ്ലോക്ക്, പഞ്ചായത്തുതലത്തില്‍ സംരക്ഷണ സമിതികള്‍ ശക്തമാക്കും. സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം, പിടിഎയുടെ സഹായത്തോടെ ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ ആസൂത്രണം ചെയ്യും.
കോതമംഗലം മേഖലയില്‍ ശൈശവ വിവാഹങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
ട്രാന്സ്ജന്ഡര് കുട്ടികളുടെ തുടര്‍പഠനത്തിനു സൗകര്യങ്ങള്‍ക്കായി പുതിയ നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കും. ജില്ലയിലെ മുഴുവന്‍ കുട്ടികളുടെ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഡയറക്ടറി തയാറാക്കാനും യോഗം തീരുമാനിച്ചു.
അക്രമത്തിന് ഇരയാകുന്ന കുട്ടികളെ കൊണ്ടുപോകുന്നതിനുള്ള വാഹനച്ചെലവ് അതത് പോലീസ് സ്റ്റേഷന് മേധാവിക്ക് നേരിട്ട് നല്‍കുന്നതിനുള്ള ഫണ്ട് ആവിഷ്കരിക്കുന്നത് പരിഗണിക്കും. വാഹനം വാടകയ്ക്കെടുക്കുന്നതിനും അതിന്റെ ചെലവ് നല്കുന്ന കാര്യം പരിഗണിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃത ദത്തെടുക്കല്‍ തടയുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മറ്റൊരിടത്തേയ്ക്ക് മാറ്റുന്നത് പരിഗണിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അദ്ധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി. സൈന, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സനും മറ്റ് വിവിധ വകുപ്പു മേധാവികളും പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: