കാക്കനാട്: രാസവിഷമാലിന്യം നിറഞ്ഞ തോട്ടില്‍ ആമകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. തോപ്പില്‍ ജംഗ്ഷനില്‍ നിന്ന് അയ്യനാട് ഇടപ്പള്ളി തോട്ടിലേക്ക് ഒഴുകുന്ന വലിയപാടം തോട്ടിലാണ് ആമകളുടെ കൂട്ടകുരുതി. സഹകരണ റോഡില്‍ മേരിമാത സ്കൂളിന് സമീപത്തെ തോട്ടിലാണ് സംഭവം.
കറുത്തിരുണ്ട നിറത്തിലൊഴുകുന്ന തോട്ടില്‍ ഏതാനും മീറ്ററുകള്‍ക്കുള്ളിലാണ് ആമകള്‍ ചത്തു ചീഞ്ഞുകിടക്കുന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ ആമകളാണ് തോട്ടിലേക്ക് കടന്നതെന്നാണ് സംശയിക്കുന്നത്. ജെസിബി ഉപയോഗിച്ച് ചെളിനീക്കി കുളം ശുദ്ധീകരിച്ചപ്പോള്‍ ആമകളെ തോട്ടിലേയ്ക്ക് കോരിയിടുകയായിരുന്നു. ഒഴുക്ക് നിലച്ച തോട്ടില്‍ സമീപത്തെ ചെറുകിട വ്യവസായ സ്ഥാപനത്തില്‍ നിന്നൊഴുക്കിയ രാസവിഷമാലിന്യം കെട്ടിക്കിടന്നതാണ് ആമകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാന്‍ ഇയാക്കിയത്.
മലിനീകണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് തൃക്കാക്കര നഗരസഭ നല്കിയ ലൈസന്‍സിന്റെ മറവിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം അടുത്തയിടെയാണ് ശുദ്ധീകരിക്കാന്‍ തുടങ്ങിയത്. വനം വകുപ്പിന്റെ സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന ആമകളുടെ ആവാസവ്യവസ്ഥ തകര്‍ത്ത് കുളം ശുദ്ധീകരിച്ചതാണ് വിനയായത്.
തോട്ടില്‍ ചത്തു പൊങ്ങിയ ആമകള്‍ ചീഞ്ഞു തുടങ്ങിയതോടെ സമീപത്തെ അംഗന്‍വാടിയിലും വീടകളിലും രൂക്ഷമായ ദുര്‍ഗന്ധം മൂലം പൊറുതി മുട്ടിയ അവസ്ഥയിലാണ്.
തൃക്കാക്കര നഗരസഭ അധികൃതരെ സമീപവാസികള്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കോടനാട് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തോട്ടിലെ വെള്ളത്തില്‍ ഓക്സിജന്‍ കുറഞ്ഞതാണ് ആമകള്‍ ചത്തുപൊങ്ങാന്‍ ഇടയാക്കിയതെന്നാണ് വനം വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. ഇരുവശവും കരിങ്കല്‍ ഭിത്തികളുള്ള തോട്ടിലേക്ക് സമീപത്തെ വീടുകളിലെ ശുചിമുറി മാലിന്യവും ഒഴുക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: