തിരുവനന്തപുരം: കെ.എം. മാണിയുടെ നിലപാടുകളെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഐക്യം തുടരാനുള്ള തീരുമാനമെടുത്ത് മൃദുസമീപനവുമായി യുഡിഎഫ്.
കേരള കോണ്‍ഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന് ഉള്‍പ്പെടെയുള്ള വിഭാഗം. കെ.എം. മാണിയും ജോസ് കെ. മാണിയും കാട്ടിയത് കൊടിയ വഞ്ചനയാണെന്നാണ് ഇന്നലെ നടന്ന രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടിയും രമേശ്് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം. അത് എം.എം.ഹസ്സന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. മാണിയുമായി ഒരുതരത്തിലുള്ള രാഷ്ട്രീയ ഐക്യവും വേണ്ടന്നുള്ള കോട്ടയം ഡിസിസി പ്രമേയം രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചു.
മാണിയോടുള്ള കോണ്‍ഗ്രസ് നിലപാടാണ് കേരള കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്കെല്ലാം ഉള്ളതെന്നും ഹസ്സന് പറഞ്ഞു. എന്നാല്‍ മാണിയെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്ന നിലപാടാണ് മുതിര്‍ന്ന അംഗം പി.ജെ. കുര്യനുള്ളത്. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്ന പി.ജെ.കുര്യന് ഇക്കാര്യം പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. ഇത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തുടര്‍ന്നു നടന്ന യുഡിഎഫ് യോഗം മാണിക്കെതിരെ മൃദു സമീപനം സ്വീകരിച്ചതും.
കെ.എം.മാണി കാട്ടിയത് കൊടിയ വഞ്ചനയാണെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇപ്പോഴുള്ള ഐക്യം തുടരാനാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചത്.
കേരള കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനത്തിനനുസരിച്ച് മാത്രമേ യുഡിഎഫില്‍ തീരുമാനമുണ്ടാകൂ എന്ന സൂചനയാണ് യോഗം നല്‍കുന്നത്. മാണിയുമായി തുറന്നപോരിലേക്ക് വന്നാല്‍ പലയിടങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം യുഡിഎഫിന് നഷ്ടമാകും. ഇത് വലിയ തിരിച്ചടിയാകും കോണ്‍ഗ്രസിന് ഉണ്ടാക്കുക.
എന്നാല്‍ മാണിയുമായി ഒരുതരത്തിലുമുള്ള കൂട്ടുകെട്ടും വേണ്ടെന്ന കോട്ടയം ഡിസിസി പ്രമേയം യുഡിഎഫ് പിന്താങ്ങിയത് മാണിക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: