തിരുവനന്തപുരം: കോഴിക്കോട് സാമൂതിരി കെ.സി.യു.രാജ കുടുംബാംഗങ്ങളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിലെ ഓഫീസില്‍ സന്ദര്‍ശിച്ചു. സാമൂതിരി കുടുംബത്തിലെ പിന്മുറക്കാരെ മുഖ്യമന്ത്രി സ്വീകരിച്ചു. ജനങ്ങളുടെ ഭരണാധികാരിയെ സന്ദര്‍ശിച്ച് അഭിവാദ്യമര്പ്പിക്കുക മാത്രമാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെന്ന് സാമൂതിരി പറഞ്ഞു. മഷിപ്പേനയും കോഴിക്കോടിന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
മലബാറിലെ 45ഓളം ക്ഷേത്രങ്ങളുടെ ട്രസ്റ്റി ഇപ്പോഴും സാമൂതിരി രാജയാണ്. ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമ്പോഴും ഈ ട്രസ്റ്റിഷിപ്പ് നിലനിര്‍ത്തണമെന്ന് കെ.സി.യു രാജ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ട്രസ്റ്റിഷിപ്പില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പു നല്കി.
ഇത് രണ്ടാം തവണയാണ് സാമൂതിരി കുടുംബത്തിലെ രാജാവ് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ തലസ്ഥാനത്തെത്തുന്നത്. 1999 ല്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ സാമൂതിരി പി.കെ.ഏട്ടനുണ്ണിരാജയും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലെത്തി ഇ.കെ.നായനാരെ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് മറ്റൊരു സാമൂതിരി മുഖ്യമന്ത്രിയെ കാണാനെത്തുന്നത്.
നാലുവര്‍ഷം മുമ്പാണ് കെ.സി.യു. രാജ സാമൂതിരി സ്ഥാനം ഏറ്റെടുത്തത്. ഇപ്പോള്‍ 92 വയസ്സുണ്ട്. മദിരാശിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി പെരുമ്പൂര് ലോക്കോമോട്ടീവ് വര്‍ക്സ്, ജാംഷെഡ്പൂരിലെ ടെല്‍കോ എന്നിവിടങ്ങളില്‍ സേവനം പൂര്‍ത്തിയാക്കി കളമശ്ശേരി ഹിന്ദുസ്ഥാന്‍ മെഷീന് ടൂള്സില് 25 വര്‍ഷം മാനേജരായും പ്രവര്‍ത്തിച്ചു. ഇന്ത്യയിലാദ്യമായി കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ സെന്‍ട്രല്‍ മെഷീന് ടൂള്‍സിന്റെ പ്രവര്‍ത്തനം പ്രാബല്യത്തില്‍ കൊണ്ടുവന്നത് കെ.സി.യു രാജയുടെ നേതൃത്വത്തില്‍ എച്ച്എംടിയിലായിരുന്നു. ഇതിനായി സര്‍ക്കാര്‍ ഇദ്ദേഹത്തെ ജര്മ്മനിയിലയച്ച് പരിശീലനം നല്കി. സ്വിറ്റ്സര്‍ലണ്ട്, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള കെ.സി.യു. രാജ മികച്ചൊരു ഫോട്ടോഗ്രാഫറുമാണ്.
മക്കളായ സരസിജ രാജ, മായാ ഗോവിന്ദ്, ജാമാതാവ് അഡ്വ.ഗോവിന്ദ് ചന്ദ്രശേഖര്‍, മരുമകന് കെ.സി. സംഗമേഷ് വര്‍മ, മരുമകള്‍ ഡോ.പി.സി. രതി തമ്പുരാട്ടി, ഭര്‍ത്താവ് ഡോ.ഇ.കെ.ഗോവിന്ദവര്‍മ രാജ എന്നിവരും സാമൂതിരിയോടൊപ്പം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: