കോട്ടയം: കേരള തമിഴ്നാട് സര്‍ക്കാരുകളുടെ സംയുക്ത മേല്‍നോട്ടത്തിലുള്ള കുമളി മംഗളാ ദേവീ ക്ഷേത്രത്തിന്റെ പൂര്‍ണ നിയന്ത്രണ അവകാശവാദവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
കേരള-തമിഴ്നാട് കണ്ണകി ട്രസ്റ്റുകളുടെ മേല്‍നോട്ടത്തിലാണ് ചിത്രപൗര്‍ണ്ണമി ഉത്സവം നടക്കുന്നത്. ഇന്ന് ചിത്രപൗര്‍ണ്ണമി ഉത്സവം നടക്കാനിരിക്കെയാണ് ക്ഷേത്രത്തിന്റെ പൂര്‍ണ ചുമതല വേണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് വന്നിരിക്കുന്നത്.
ബോര്‍ഡിന്റെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ പരമ്പരാഗത ആചാരനുഷ്ഠാനങ്ങളോടു കൂടിയ പൂജാക്രമങ്ങള്‍ നടപ്പാക്കാന്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറയുന്നു. 1987ല്‍ മംഗളാ ദേവീ ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠ നടത്തിയത് ശബരിമല മേല്‍ശാന്തിയായിരുന്ന ഗണപതി നമ്പൂതിരിയാണ്. ഇതില്‍നിന്നു തന്നെ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്നതാണ് ഈ ക്ഷേത്രമെന്ന് മനസ്സിലാക്കാന്‍ കഴിയും.
രണ്ടു സംസ്ഥാന സര്‍ക്കാരുകളും കൂടി ആലോചിച്ച് ബോര്‍ഡിന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ ക്ഷേത്രത്തെ കൊണ്ടുവരുന്നതിനാണ് പദ്ധതി. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് സംസ്ഥാന പുരാവസ്തു വകുപ്പ് നാല്പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ പ്രദേശം പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ വരുന്നതിനാല്‍ നിര്‍മ്മാണ ജോലികള്‍ നടത്താന്‍ സുപ്രീം കോടതി നിയന്ത്രണമുണ്ട്. നിയന്ത്രണം നീക്കാന്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും.
പൂര്‍ണ്ണ നിയന്ത്രണം ലഭിച്ചാലും നിലവില്‍ തുടര്‍ന്ന് വരുന്ന ചിത്രപൗര്‍ണമി ഉത്സവും പൊങ്കല്‍ ഉള്‍പ്പടെയുളള ആചാരനുഷ്ഠാനങ്ങളും തുടരും. കേരള തമിഴ്നാട് കണ്ണകി ട്രസ്റ്റുകളെ ഒരുമിച്ച് നിര്‍ത്തിയായിരിക്കും ക്ഷേത്ര ഭരണം മുന്നോട്ട് കൊണ്ടു പോകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: