തിരുവനന്തപുരം: ബിജെപി എംപിയും ഏഷ്യാനെറ്റ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ അദ്ദേഹത്തിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു. ജി.സുധാകരന് കിഫ്ബിക്കെതിരെ നടത്തിയ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റിന്റെ സിഡി സ്പീക്കറുടെ മേശപ്പുറത്തുവയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.
ജി.സുധാകരന് വാര്‍ത്ത നിഷേധിച്ചിട്ടുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി സിഡി കാണാന്‍ തയ്യാറാവുമോയെന്ന ചോദ്യത്തിനാണ് രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലാണ് ഏഷ്യാനെറ്റ് ഇപ്പോഴെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇതും വിഷയവുമായി എന്തുബന്ധമെന്ന് ചോദിച്ച പ്രതിപക്ഷത്തോട് രാജീവ് ചന്ദ്രശേഖറിനെ പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊള്ളുന്നതെന്തെന്നായി മുഖ്യമന്ത്രിയുടെ മറുചോദ്യം. ഇത് സഭയില്‍ ബഹളത്തിനിടയാക്കി. ബിജെപിയുടെ വക്താവായ രാജീവ് ചന്ദ്രശേഖര്‍ ഒ.രാജഗോപാലിന്റെ ഓഫീസ് ആക്രമണത്തിന് തന്നെയാണ് കുറ്റപ്പെടുത്തിയത്. ഏഷ്യാനെറ്റില്‍ എങ്ങനെ വാര്‍ത്ത നല്‍കണമെന്ന് തീരുമാനിക്കുന്നത് രാജീവ് ചന്ദ്രശേഖറാണ്. പക്ഷപാതപരമായി മാറുന്ന ഏഷ്യാനെറ്റ് മാധ്യമധര്‍മ്മം മറന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി.ഗോവിന്ദപിള്ളയുടെ മകനാണ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററെന്നും ന്യൂസ് എഡിറ്റര്‍ അറിയാതെ വാര്‍ത്ത പോകില്ല എന്നത് മുഖ്യമന്ത്രി മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റിനോട് വ്യക്തപരമായ വിരോധമുണ്ടെങ്കില്‍ മറ്റുചാനലുകളുടെ സിഡി ഹാജരാക്കാമെന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം ബാലിശമായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു.
ഇപ്പോഴത്തെ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് മുന്‍പ് ഏഷ്യാനെറ്റിലേക്ക് പോയപ്പോള്‍ മുഖ്യമന്ത്രി അന്ന് ഒരു കാര്‍ നല്‍കിയാണ് യാത്രയയപ്പ് നല്‍കിയതെന്ന് ഓര്‍മ്മിക്കണമെന്ന് പി.ടി.തോമസ് പറഞ്ഞതിനെതിരെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പരാമര്‍ശം പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞതോടെയാണ് പ്രതിഷേധമടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: