കൊല്‍ക്കത്ത: വ്യവഹാരങ്ങളേക്കാള്‍ വിവാദങ്ങളില്‍ ശ്രദ്ധിച്ച വ്യക്തിയാണ് ജസ്റ്റിസ് സി.എസ്. കര്ണ്ണന്. തനിക്കെതിരെ എന്തു പ്രശ്നമുണ്ടായാലും താന്‍ പട്ടികജാതിക്കാരനായതുകൊണ്ടാണിങ്ങനെയെന്നു പറഞ്ഞ് ജാതി വിവാദം കുത്തിപ്പൊക്കുകയായിരുന്നു പതിവ്. തലതിരിഞ്ഞ വിധിന്യായങ്ങളും നടപടികളും 61 വയസുകാരനായ കര്‍ണ്ണനെ ശല്യക്കാരനാക്കി.
മദ്രാസ് ഹൈക്കോടതിയിലിരിക്കെ വിവാദങ്ങള്‍ സൃഷ്ടിച്ചതോടെയാണ് കര്‍ണ്ണനെ കൊല്‍ക്കത്തക്ക് സ്ഥലം മാറ്റിയത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറടക്കം സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാര്‍ അഴിമതിക്കാരാണെന്നാരോപിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഈ സംഭവം.തുടര്‍ന്ന് സുപ്രീം കോടതി കര്ണ്ണന് നോട്ടീസ് അയച്ച് കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങി. ഫെബ്രുവരി എട്ടിന് കര്ണ്ണന് കോടതിയലക്ഷ്യം കാണിച്ചതായി സുപ്രീം കോടതി കണ്ടെത്തി. ആദ്യമായിട്ടാണ് സിറ്റിങ്ങ് ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുന്നത്. പലകുറി കോടതി വിശദീകരണം തേടിയെങ്കിലും കര്ണ്ണന് അവയെല്ലാം അവഗണിച്ചു.
മാര്‍ച്ച് പത്തിന് സുപ്രീം കോടതി കര്ണ്ണന് അറസ്റ്റു വാറന്റ് അയച്ചു. ഒപ്പം കര്‍ണ്ണന്റെ നിയമപരമായ എല്ലാ അധികാരങ്ങളും എടുത്തുകളയുകയും ചെയ്തു. എന്നാല്‍ വാറന്റ് തള്ളിയ കര്ണ്ണന് താന്‍ ദളിതനായതിനാലാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ആരോപിച്ചു.തുടര്‍ന്ന് സുപ്രീം കോടതിയും കര്‍ണ്ണനും തമ്മില്‍ നേരിട്ടുള്ളഏറ്റുമുട്ടലുകളായി.
കര്ണ്ണന് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു. എന്നാല്‍ നേരിട്ട് ഹാജരായില്ല. അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടതോടെ സുപ്രീം കോടതിയില്‍ ഹാജരായി. ഈ മാസമാദ്യം കര്‍ണ്ണനെ മാനസികാരോഗ്യ പരിശോധനക്ക് വിധേയനക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ കര്ണ്ണന് ഹാജരായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: