ശ്രീനഗര്‍: കശ്മീരില്‍ നിന്ന് ഭീകരര്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിന്റെ മൃതദേഹം കണ്ടെത്തി. ഷോപ്പിയാന്‍ ജില്ലയിലെ ഹെര്‍മാന്‍ പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെയാണ് വെടിയുണ്ടകകള് പതിച്ച മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സൈന്യവും പോലീസും അന്വേഷണം ആരംഭിച്ചു.
കശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഉമര്‍ ഫയാസ് അഞ്ചു മാസം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു ഉമര്‍. ചൊവ്വാഴ്ച രാത്രിയോടെയാണ് ഷോപിയാനിലെത്തിയത്. താമസ സ്ഥലത്തുനിന്നാണ് ഭീകരര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് സൈന്യം മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. ഇന്നു പുലര്‍ച്ചെ പരിശോധന നടത്തിയപ്പോഴാണ് വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഭീകരര്‍ വ്യാപകമായി രംഗത്തുള്ള ദക്ഷിണ കശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്നാഗ്, കുല്‍ഗാം ജില്ലകളിലേക്കുള്ള അനൗദ്യോഗിക സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നായിരുന്നു പോലീസ് നല്കിയ നിര്‍ദ്ദേശം. ഈ പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് നാട്ടുകാരുടെ സഹായം ലഭിക്കുന്നതായാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പകല്‍വെളിച്ചത്തില്‍ പോലും ഭീകരര്‍ പുറത്തിറങ്ങി നടക്കുന്ന പ്രദേശങ്ങളാണിത്.
കഴിഞ്ഞ ആഴ്ച ഷോപ്പിയാനില്‍ സുരക്ഷാസൈന്യം ഭീകരര്‍ക്കുവേണ്ടി വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിനുശേഷം മടങ്ങിയ സുരക്ഷാ സൈനികര്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഗ്രാമീണനും രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: