തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗൺ പെയിന്റ് അടിക്കണമെന്ന ബെഹ്റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ മേധാവി ടി.പി.സെൻകുമാർ ഉത്തരവിട്ടു.
പോലീസ് ആസ്ഥാനത്തെ അഡീഷനൽ എഐജി ഹരിശങ്കറിനാണ് അന്വേഷണ ചുമതല. സെൻകുമാർ വരുന്നതിനു തൊട്ടുമുൻപാണ് എല്ലാ പോലീസ് സ്റ്റേഷനുകളും ബ്രൗൺ പെയിന്റ് അടിക്കണമെന്ന് ബെഹ്റ ഉത്തരവിട്ടത്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാൻഡും ഇതിൽ നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാനാണ് സെന്‍കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന് പുറമെ പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവിയായ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റുകയും ചെയ്തു. അപ്രധാനമായ യു ബ്രാഞ്ചിലേക്കാണു മാറ്റിയത്.
ബീനയ്ക്ക് പകരം എൻ ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് സി.എസ്.സജീവ് ചന്ദ്രനെ നിയമിച്ചു. എന്നാൽ, അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. തുടർന്നു പേരൂർക്കട എസ്എപിയിലെ ജൂനിയർ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ചു.
എട്ടു മാസം മുൻപ്, അച്ചടക്ക നടപടിയുടെ ഭാഗമായി ഐജി സുരേഷ്രാജ് പുരോഹിത് പോലീസ് ആസ്ഥാനത്തു നിന്ന് എസ്എപിയിലേക്കു മാറ്റിയ ഉദ്യോഗസ്ഥനാണ് സുരേഷ്കൃഷ്ണ.
പത്തനംതിട്ടയിലെ ഒരു ജൂനിയർ സൂപ്രണ്ടിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാനും സെൻകുമാർ ഉത്തരവിട്ടു. ഇയാൾ ഓഡിറ്റിങ്ങിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ബെഹ്റയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഭരണകക്ഷി എംഎൽഎയെ ഒരാൾ അസഭ്യം പറഞ്ഞെന്ന പരാതിയിൽ കേസെടുത്ത് അന്വേഷിക്കാനും നിർദേശം നൽകി. ആ ഫയൽ മാസങ്ങളായി പോലീസ് ആസ്ഥാനത്തു തീരുമാനമാകാതെ ഇരിക്കുകയായിരുന്നു.
14 വർഷത്തോളം സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ ജോലി ചെയ്തിരുന്ന ഒരു കോൺസ്റ്റബിളിനെ ബെഹ്റ ഈയിടെ അവിടെ നിന്നു മാറ്റിയ ഉത്തരവ് സെൻകുമാർ റദ്ദാക്കി.
നിയമസഭയിൽ പോലീസിന്റെ ലെയ്സൺ ജോലി ചെയ്തിരുന്ന ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ മാറ്റിയ ബെഹ്റയുടെ ഉത്തരവും റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: