തിരുവന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഉടനടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് തക്കസമയത്ത് കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുകയാണ് ലക്ഷ്യം. പദ്ധതിക്കായുള്ള ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞതായി കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ അറിയിച്ചു. നിലവില്‍ 134 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്.
സംസ്ഥാനത്തെ നിലവിലെ വരള്‍ച്ച കണക്കിലെടുത്ത് വിവിധ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 784.6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് വരള്‍ച്ച മൂലം 1,07,316.59 ഏക്കര്‍ കൃഷിനാശമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയുടെ പുരോഗതി കണക്കിലെടുത്ത് കണ്ണൂര്‍, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ഫാം ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അഗ്രികള്‍ച്ചര്‍ ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പത്തു ലക്ഷം രൂപ വകയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: