ന്യൂദല്‍ഹി: ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യ ജൂലൈ 10ന് ഹാജരാകണമെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. നിരന്തരമായി മല്യ കോടതിയുടെ ഉത്തരവുകള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ ഉത്തരവ്.
സ്വത്ത് വിവരം പൂര്‍ണായി വെളിപ്പെടുത്താനായിരുന്നു മല്യയോട് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ മല്യ ഇത് ചെയ്തില്ലെന്ന് പൊതുമേഖല ബാങ്കായ എസ്ബിഐ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മല്യക്കെതിരെ കോടതിയലക്ഷ്യ കേസിന്റെ നടപടികളുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് ബാങ്കുകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. മല്യ കോടതി സംവിധാനത്തെ മനപൂര്‍വം പരിഹസിക്കുകയാണെന്നും റോഹത്ഗി ആരോപിച്ചു.
പതിനേഴു ബാങ്കുകളില്‍ നിന്നു 9000 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെയാണ് 2015 മാര്‍ച്ചില്‍ വിജയ് മല്യ രാജ്യം വിട്ടത്. മുംബൈ, ദല്‍ഹി, ഹൈദരാബാദ് ഹൈക്കോടതികളുടെ അറസ്റ്റ് വാറന്റുകള്‍ പ്രകാരം കഴിഞ്ഞ മാസം പതിനെട്ടിന് മല്യ ലണ്ടനില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം ജാമ്യത്തില്‍ പുറത്തുവന്നു. മല്യയെ തിരികെയെത്തിക്കാനുള്ള നയതന്ത്ര നടപടികള്‍ പുരോഗമിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: