കൊച്ചി: ഭൂരഹിതര്‍ക്ക് ഭൂമി, പട്ടികജാതി വിഭാഗത്തിന് സാമൂഹ്യ നീതി, സ്ത്രീകള്‍ക്ക് സുരക്ഷ, ക്ഷേത്രങ്ങളുടെ വിമോചനം എന്നി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന ഹിന്ദു അവകാശയാത്ര 14 ന് ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, ക്യാപ്റ്റന്‍ സുന്ദരം ( സംസ്ഥാന വൈസ് പ്രസിഡണ്ട്) സുബ്രഹ്മണ്യന് അമ്പാട്ട് ( ജില്ലാ സംഘടനാ സെക്രട്ടറി) എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറും വിവിധ ഹിന്ദു സംഘടന നേതാക്കളും നേതൃത്വം നല്കുന്ന സംസ്ഥാന ജാഥ കാസര്‍ഗോഡ് ജില്ലയിലെ ഉപ്പളയില്‍ നാല് മണിക്ക് രാജശേഖരാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ജില്ലകളില്‍ രണ്ട് സ്ഥലങ്ങളിലാണ് യാത്രക്ക് സ്വീകരണം. ജാഥ 27 ന് കൊല്ലം ചിന്നക്കടയില്‍ സമാപിക്കും. തുടര്‍ന്ന് 29 ന് സെക്രട്ടറിയേറ്റിലേക്ക് ഹിന്ദു അവകാശസംരക്ഷണ മാര്‍ച്ച് നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് ഹിന്ദു ഐക്യവേദിസംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറും വിവിധ ഹിന്ദു സംഘടന നേതാക്കളും നേതൃത്വം നല്‍കും.
23 ന് ഇടുക്കിയിലെത്തുന്ന ജാഥ പ്രദേശവാസികളോട് ചേര്‍ന്ന് ഭൂ കൈയേറ്റക്കാരനായ എംപി ജോയ്സ് ജോര്‍ജ്ജിന്റെ ചെറുതോണി വാഴത്തോപ്പ് ഓഫീസിലേക്കുള്ള മാര്‍ച്ചായി മാറുമെന്നും ബിജു അറിയിച്ചു. മുഖ്യമന്ത്രി കൈയേറ്റകാര്‍ക്ക് സൗകര്യങ്ങളൊരുക്കുകയാണ്. ഏലക്കാട് റവന്യുഭൂമിയാക്കി പട്ടയം നല്‍കുകയും, പട്ടയം രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ മുക്കുകയും ചെയ്യുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്.
ഇടുക്കിയില്‍ ശാന്തിക്കായി എത്തിയ അച്ഛന്റെ മക്കള്‍ എങ്ങനെ ഏക്കറ് കണക്കിന് ഭൂസ്വത്തിന് അവകാശിയായെന്നുള്ള നാള്വഴിയറിയാന് കേരളത്തിലെ ജനങ്ങള്‍ക്കവകാശമുണ്ട്. കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല. മന്ത്രി മണിയും അനുജന് ലംബോധരനും കൈവശം വെക്കുന്ന ഭൂമി വാങ്ങാനുള്ള പണം പാര്ട്ടിഗ്രാന്റില് നിന്ന് മിച്ചം പിടിച്ചതാണോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: