മെയ്ദിനത്തിന് പകരം വിശ്വകര്‍മ ജയന്തി തൊഴിലാളി ദിനമായി ആഘോഷിക്കാനുള്ള ഹരിയാന സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കോടിക്കണക്കിന് വിശ്വകര്‍മ്മജരില്‍, പരമ്പരാഗത തൊഴിലാളികളില്‍ പുത്തന്‍ ദിശാബോധം ഉണര്‍ത്തും എന്നതില്‍ സംശയമില്ല.
ഭാരതത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചരിത്രം മാറ്റിയെഴുതാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്ന ആരോപണം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉയര്‍ത്തുമ്പോഴും, തൊഴിലാളി ദിനം മതപരമായ പരിപാടിയായി മാറ്റുന്നത് വര്‍ഗീയതയാണെന്ന് കുറ്റപ്പെടുത്തുമ്പോഴും, സ്വതന്ത്ര ഇന്ത്യയുടെ എഴുപത് വര്‍ഷക്കാലം ഭാരതീയ സംസ്കൃതിയുടെ സ്രഷ്ടാക്കളായ ഒരു ജനവിഭാഗത്തിന് എന്തുനല്‍കി എന്ന ചോദ്യത്തിന് ഭരണസാരഥ്യം വഹിച്ചിരുന്ന ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് വ്യക്തമായ മറുപടിയില്ല.
1886 മേയ് ഒന്നിന് എട്ട് മണിക്കൂര്‍ ജോലിയടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ചിക്കാഗോയില്‍ തൊഴിലാളികള്‍ സംഘടിച്ച് നടത്തിയ പ്രക്ഷോഭങ്ങളുടെ സ്മരണക്കാണ് ഇന്ത്യയടക്കം എണ്‍പതോളം രാജ്യങ്ങളില്‍ സാര്‍വദേശീയ തൊഴിലാളി ദിനം ആഘോഷിക്കുന്നതെന്ന് യെച്ചൂരി ആവര്‍ത്തിക്കുന്നു. എന്നാല്‍ ചിക്കാഗോയില്‍ തൊഴിലാളികകളെ സംഘടിപ്പിച്ച് സമരത്തിന് തുടക്കമിട്ടത് ഐറാ സ്റ്റുവാര്‍ഡ് എന്ന വിശ്വകര്മജന് (ഇരുമ്പ് പണിക്കാരന്) ആണെന്നത് യെച്ചൂരിമാര്‍ വിസ്മരിക്കുന്നു. ഇതിനെക്കാള്‍ വലിയ തൊഴിലാളിവഞ്ചനയുണ്ടോ?
ഈ വര്‍ഷം മുതല്‍ മെയ്ദിനം തൊഴിലാളി ദിനമായി ആഘോഷിക്കുന്ന പാരമ്പര്യത്തിന് ഔദ്യോഗികമായി മാറ്റംവരുത്തിയിരിക്കുകയാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. പകരം ദീപാവലിക്ക് തൊട്ടടുത്ത ദിവസം വരുന്ന വിശ്വകര്‍മ ജയന്തി തൊഴിലാളി ദിനമായി ഔദ്യോഗികമായി ആഘോഷിക്കാനാണ് തീരുമാനം. വിശ്വകര്‍മ ജയന്തിയില്‍ സംസ്ഥാനത്ത് പ്രത്യേക പരിപാടി സംഘടിപ്പിച്ച് അറുപതിനായിരം സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഈ വര്‍ഷം മുതല്‍ മെയ് ഒന്നിന് തൊഴിലാളി ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഒരു പരിപാടിയും സംഘടിപ്പിക്കില്ലെന്ന് ഹരിയാന തൊഴില്‍ മന്ത്രി നായബ് സിങ് സെയ്നി വ്യക്തമാക്കി. പ്രചഞ്ചത്തിന്റെ ശില്പി വിശ്വകര്‍മാവാണെന്നും അദ്ദേഹത്തിന്റെ ജന്മദിനം തൊഴിലാളി ദിനമായി ആചരിക്കുന്നതാണ് ഉത്തമമെന്നും മന്ത്രി പറയുകയുണ്ടായി.
മനേസറടക്കം പാരമ്പര്യമായി തൊഴിലാളി സംഘടനകളുടെയും അവകാശ പോരാട്ടങ്ങളുടെയും ശക്തികേന്ദ്രങ്ങളേറെയുള്ള ഹരിയാനയില്‍ സര്‍ക്കാര്‍ നീക്കത്തില്‍ തൊഴിലാളികള്‍ ആവേശത്തിമിര്‍പ്പിലാണ്. ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് നേരത്തെ തന്നെ വിശ്വകര്‍മ ജയന്ത്രി തൊഴിലാളി ദിനമായി ആചരിക്കുന്നുണ്ട്. ഇതേ പാതയിലാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാരുകളും.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭാരത സംസ്കാരത്തിന്റെ സ്രഷ്ടാക്കളായ വിശ്വകര്‍മ്മജരും സൃഷ്ടിയുടെ ദേവനായ വിശ്വകര്‍മ്മാവും അംഗീകരിക്കപ്പെടുന്നു എന്നത് ഇന്ത്യയിലെ 18 കോടി വരുന്ന വിശ്വകര്‍മ്മ സമൂഹത്തിന് പുതിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന ഭാരത സംസ്കാരത്തിന്റെ പ്രതീകങ്ങളായ ക്ഷേത്രങ്ങളും ദേവതാ സങ്കല്‍പ്പങ്ങളും ശില്പങ്ങളും ജന്മംകൊണ്ടത് വിശ്വകര്‍മ്മജരുടെ മനസ്സില്‍ നിന്നാണ്. ഹിന്ദുസംസ്കാരത്തെ വളത്തിയെടുത്ത മഹാക്ഷേത്രങ്ങളും പൂജാ വിഗ്രഹങ്ങളും ആഭരണങ്ങളും ഉണ്ടായത് വിശ്വകര്‍മ്മജന്റെ വിരല്‍ത്തുമ്പിലാണ്. അതംഗീകരിക്കുവാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇന്ത്യയിലെ വിശ്വകര്‍മ സമൂഹത്തിന് രാഷ്ട്രീയാംഗീകാരംകൂടി ലഭിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം അഗീകാരം നേടിയ രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്നുള്ള ഈ തീരുമാനം മുഴുവന്‍ സംസ്ഥാനങ്ങളും ഏറ്റെടുക്കും എന്ന പ്രത്യാശയിലാണ് വിശ്വകര്‍മ്മ സമൂഹം.
സമൂഹത്തിന് ഏറ്റവും വലിയ സംഭാവനകള്‍ ചെയ്ത ഒരു ജനവിഭാഗമാണ് വിശ്വകര്‍മ്മജരെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. എന്നാല്‍ സ്വതന്ത്ര ഭാരതത്തിന്റെ 70 വര്‍ഷങ്ങള്‍ ഈ ജനസമൂഹത്തെ ദുരിതക്കടലിലേക്കു തള്ളിവിടുകയാണുണ്ടായത്. പരമ്പരാഗത തൊഴിലാളികള്‍ എന്ന നിലയില്‍ ഈ ഭൂമിയെ വാസയോഗ്യമാക്കുകയും, എല്ലാ ജനവിഭാഗങ്ങള്‍ക്കും തൊഴിലുപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയും, ക്ഷേത്രങ്ങളും മഹാമന്ദിരങ്ങളും വീടുകളും ആഭരണങ്ങളും ആയുധങ്ങളും പണിതീര്‍ക്കുകയും ചെയ്ത വിശ്വകര്‍മ സമൂഹം എന്തുകൊണ്ട് പുറംതള്ളപ്പെട്ടു എന്ന് ചിന്തിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകും. ജനാധിപത്യ സംവിധാനത്തില്‍ അര്‍ഹമായ അംഗീകാരം നേടിയെടുക്കുവാന്‍ വിശ്വകര്‍മ സമൂഹത്തിന് ഇന്നേവരെ കഴിഞ്ഞില്ല.
രാഷ്ട്രീയ ഭരണതലത്തിലും വിശ്വകര്‍മ ദേവന് അംഗീകരിക്കപ്പെടുന്നതോടെ സര്‍വ്വ സൃഷ്ടികളുടെയും ഉടമകളായ ഒരു ജനവിഭാഗം കൂടി അംഗീകരിക്കപ്പെടുകയാണ്.
ലോകത്തിലെ എണ്പതു രാജ്യങ്ങളോടൊപ്പം മെയ് ഒന്നാണ് ഇന്നേവരെ ഇന്ത്യയും തൊഴിലാളി ദിനമായി ആഘോഷിച്ചിരുന്നത്. എന്നാല്‍ ഭാരത സംസ്കാരത്തിന് വിശ്വകര്‍മാവ് എന്ന തൊഴിലിന്റെ ദേവന് ഉണ്ടായിരുന്നെന്നും, വിശ്വകര്‍മദേവന്റെ മക്കള്‍ എന്നവകാശപ്പെടുന്ന വിശ്വകര്‍മ്മജര്‍ അത്ഭുതകരമായ സൃഷ്ടിയിലൂടെ ഭാരതത്തെ ലോക സംസ്കാരത്തിന്റെ നിറുകയില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുകയാണെന്നും അതുകൊണ്ടു വിശ്വകര്‍മ്മ ജയന്തിയാണ് നമുക്ക് തൊഴിലാളി ദിനമെന്നും ഹരിയാന തൊഴില്‍മന്ത്രി പറയുമ്പോള്‍ അത് വൈകിയെത്തിയ അംഗീകാരത്തിന്റെ സുവര്‍ണ നിമിഷമാണ്.
ഭാരത രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിലപേശലുകള്‍ നടന്ന എഴുപതു വര്‍ഷങ്ങള്‍. അധികാര രാഷ്ട്രീയം വീതംവെയ്പ്പ് നടത്തിയപ്പോള്‍ കാണാതെ പോയ 18 കോടി ജനങ്ങളെയാണ് ഹരിയാന സര്‍ക്കാര്‍ വിശ്വകര്‍മ്മ ജയന്തി തൊഴിലാളി ദിനമായി ആഘോഷിക്കുമ്പോള്‍ ആദരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ 70 വര്‍ഷങ്ങള്‍ നല്കുന്ന പാഠം ഇന്ത്യന്‍ ജനസംഖ്യയുടെ 11 ശതമാനത്തിലേറെ വരുന്ന വിശ്വകര്‍മ്മ സമൂഹം മറിച്ചുനോക്കേണ്ടതുണ്ട്.
രാഷ്ട്രീയമായും സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും തൊഴില്‍പരമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ വിശാല കാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയാണ് ഹരിയാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: