കാസര്‍കോട്: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വ്യാപക മണ്ണെടുപ്പ്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ നാട്ടിലാണ് പാരിസ്ഥിതിക നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പ്രകൃതിയുടെ സന്തുലനാവസ്ഥ തന്നെ തകിടം മറിക്കുന്ന രീതിയില്‍ മലകള്‍ ഇടിച്ചുനിരത്തുന്നത്.
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ പാര്‍ശ്വനിരകളുടെ ഭാഗമായ റാണിപുരം പ്രദേശത്ത് അനധികൃത കയ്യേറ്റങ്ങളും നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖനനങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള റാണിപുരം മലനിരകള്‍ കാസര്‍കോടിന്റെ കാലാവസ്ഥ, ഭൂഗര്‍ഭജലനിരപ്പ് എന്നിവയില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.
രണ്ട് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതതയിലുള്ള അതിര്‍ത്തിത്തര്‍ക്ക സ്ഥലത്താണ് മണ്ണ് ഖനനം നടക്കുന്നത്. അനധികൃത മണ്ണ് ഖനനത്തിനെതിരെ താലൂക്ക് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് പനത്തടി വില്ലേജ് അധികൃതര്‍ വ്യക്തമാക്കി. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്ത് പരിസ്ഥിതിക്ക് വന്‍ ആഘാതം സൃഷ്ടിച്ചാണ് ഖനനം നടന്നിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
റാണിപുരത്തിന്റെ കാലാവസ്ഥയും പാരിസ്ഥിതിക സവിശേഷതകളും പ്രകൃതിസൗന്ദര്യവും ആസ്വദിക്കുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഈയൊരു സാഹചര്യത്തിലാണ് ടൂറിസത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് ലോബിയുടെ പ്രവര്‍ത്തനം റാണിപുരത്ത് സജീവമായിരിക്കുന്നതെന്ന് പ്രകൃതിസംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു.
റാണിപുരം വനത്തോട് ചേര്‍ന്ന് സഞ്ചാരികള്‍ പ്രവേശിക്കുന്ന വഴിയുടെ തൊട്ടടുത്തായി മൂന്നുമീറ്റര്‍ മാത്രം മാറിയാണ് കുന്നിന് ചെരുവില്‍ എണ്‍പത് സെന്റോളം സ്ഥലം ഇടിച്ച് നിരത്തുന്നത്. മുപ്പ്ത് അടിയോളം താഴ്ചയില്‍ മണ്ണെടുത്ത് നിരപ്പാക്കി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടി സ്വീകരിക്കുന്നതിനായി പനത്തടി ഗ്രാമപഞ്ചായത്ത്, ജില്ലാ ജിയോളജി വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം മറ്റൊരു മൂന്നാറായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംരക്ഷണസമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിന് ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചെന്ന് വില്ലേജ് അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് മണ്ണ് ഖനനം ആരംഭിച്ചത്.
മഴക്കാലത്ത് മലവെള്ളപ്പാച്ചിലുണ്ടാകുന്ന പ്രദേശമാണിത്. മീറ്ററുകള്‍ ഉയരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണും ഭീമാകാരമായ കല്ലുകളും താഴെ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വന്‍ ഭീഷണിയാവുകയാണ്. തപസ്യ കലാസാംസ്കാരിക വേദി ജില്ലാ കമ്മറ്റിയാണ് ആദ്യമായി അനധികൃത മണ്ണ് ഖനനത്തിനെതിരെ സമരവുമായി രംഗത്ത് വന്നത്.
റവന്യൂ വകുപ്പും പോലീസും വനംവകുപ്പും ഗുരുതരമായ ഈ പ്രശ്നത്തില്‍ ഇടപെടാതെ നിഷ്ക്രിയത്വം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി. ഭാരവാഹികളായ തപസ്യ സംസ്ഥാന സമിതിയംഗം സുകുമാരന്‍ പെരിയച്ചൂര്‍, വി.സി.ദേവസ്യ, ലാലു കൊട്ടോടി, കെ.കെ.അശോകന്, ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: