ന്യൂദല്‍ഹി: സൂത്രവിദ്യ കാട്ടി ജനങ്ങളെ പറ്റിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടിക്കുള്ള വിരുത് പ്രസിദ്ധം. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താമെന്നു തെളിയിക്കാന്‍ ചൊവ്വാഴ്ച ദല്‍ഹി നിയമസഭയില്‍ അരങ്ങേറിയ ആപ്പിന്റെ നാടകം നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷമെന്ന് വിവരം. ക്രമക്കേട് നടത്താവുന്ന രീതിയില്‍ നിര്‍മിച്ച യന്ത്രത്തില്‍ നടത്തിയ ആദ്യ പരീക്ഷണങ്ങള്‍ പാളിയെന്ന വിവരമാണ് പുറത്തുവന്നത്.
അധികാരം ഉറപ്പിച്ചു കളിച്ച പഞ്ചാബില്‍ അടിപതറിയതോടെയാണ് ആപ്പ് മാറ്റി കളിച്ചത്. പഞ്ചാബ് ഫലം വന്നതോടെ ഇതിനുള്ള ശ്രമം തുടങ്ങി. എഞ്ചിനീയര്‍ കൂടിയായ ആപ്പിന്റെ ദല്‍ഹി നിയമസഭാംഗം സൗരഭ് ഭരദ്വാജിനായിരുന്നു നേതൃത്വം. അനായാസം കൃത്രിമം നടത്താമെന്നു പ്രതീക്ഷിച്ചു തുടങ്ങിയ പരീക്ഷണം തിരിച്ചടിച്ചു. എത്ര ശ്രമിച്ചിട്ടും അതിനാകുന്നില്ല. ഒടുവില്‍ നിരവധി ശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസം ഫലം കണ്ടു. ഇതിനു പിന്നാലെ എതിര്‍ക്കാന്‍ ആരുമില്ലാത്ത നിയമസഭയില്‍ സ്വയം തെളിയിച്ചു.
അതേസമയം, പരീക്ഷണത്തിന് ഉപയോഗിച്ച യന്ത്രം എവിടെ നിന്നു ലഭിച്ചുവെന്ന് വെളിപ്പെടുത്തണമെന്ന ആവശ്യത്തോട് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചിട്ടില്ല. കൃത്രിമം നടത്താന്‍ അനുയോജ്യമായ രീതിയില്‍ യന്ത്രം നിര്‍മിച്ചുവെന്നാണ് ആരോപണം. തങ്ങളുടെ കൈവശമുള്ള യന്ത്രത്തില്‍ ഇതു ചെയ്ത് കാണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വെല്ലുവിളിച്ചുവെങ്കിലും ആപ്പ് മിണ്ടിയിട്ടില്ല.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരായ അഴിമതി ആരോപണം പുറത്തുവന്നതിനു പിന്നാലെയാണ് വോട്ടിങ് യന്ത്ര നാടകം. അഴിമതി വിരുദ്ധനെന്ന പ്രതിഛായ നഷ്ടമായ കേജ്രിവാളിനെ രക്ഷിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ആപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: