തൃശൂര്‍: കോര്പറേഷന് കൗണ്‍സില്‍ യോഗം മിനിറ്റ്സില്‍ കളവായി എഴുതിചേര്‍ത്ത തീരുമാനങ്ങള്‍ റദ്ദാക്കാന്‍ സ്പെഷല്‍ കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിപക്ഷം മേയര്‍ക്ക് നോട്ടീസ് നല്കി.
കളവായി മിനിറ്റ്സില്‍ എഴുതിചേര്‍ത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങളും കോര്പ്പറേഷന് സെക്രട്ടറിക്കു കത്ത് നല്കി.
പ്രതിപക്ഷ നേതാവ് അഡ്വ.എം.കെ.മുകുന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് സ്പെഷല്‍ കൗണ്‍സില്‍ യോഗത്തിന് ഇന്ന് നോട്ടീസ് നല്‍കിയത്.
55 അംഗ കൗണ്‍സിലിലെ ഭൂരിപക്ഷം വരുന്ന 29 അംഗങ്ങളുടെ പിന്തുണയുള്ള കോണ്‍ഗ്രസ്- ബി.ജെ.പി പ്രതിപക്ഷം ആവശ്യമുന്നയിച്ചതോടെ കളവായി എഴുതി ചേര്‍ത്ത മിനിറ്റ്സ് റദ്ദാക്കുമെന്നുറപ്പായി. എല്‍.ഡി.എഫ് ഭരണപക്ഷത്ത് 26 അംഗങ്ങളേയുള്ളൂ. അതില്‍തന്നെ സി.പി.എം കൗണ്‍സിലറും മരാമത്ത് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ.എം.പി.ശ്രീനിവാസന് അജണ്ടയിലില്ലാത്തതും ചര്‍ച്ച ചെയ്യാത്തതുമായ തീരുമാനം എഴുതി ചേര്‍ക്കുന്നതില്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തി. കൗണ്‍സില്‍ എടുത്തുവെന്ന രേഖപ്പെടുത്തിയ ഒരു മിനിറ്റ്സ് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് റദ്ദാക്കപ്പെടുന്ന സാഹചര്യം കോര്‍പ്പറേഷന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.
സ്വകാര്യ ഏജന്‍സിക്കു കരാര്‍ നല്‍കിയും 68 ജീവനക്കാരെ നിയമിക്കാന്‍ മേയര്‍ നല്കിയ മുന്‍കൂര്‍ അനുമതിക്ക് സാധൂകരണം നല്‍കിയതായാണ് ഏപ്രില്‍ 27ലെ കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്സില്‍ എഴുതിചേര്‍ത്തത്.
2016 ഏപ്രില്‍ മുതല്‍ നടത്തിയ നിയമനത്തിന് മാര്‍ച്ചിലാണ് മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത്.
ഒന്നേകാല്‍ വര്‍ഷമായി കൗണ്‍സില്‍ അനുമതിയില്ലാതെ വൈദ്യുതി വിഭാഗത്തില്‍ ജോലിയില്‍ തുടരുന്ന ജീവനക്കാര്‍ ഒരു കോടി ചിലവധികം രൂപ ശമ്പളത്തില്‍തന്നെ കൈപ്പറ്റി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: