ന്യൂദല്‍ഹി: ദല്‍ഹിയിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികളില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യാ സഹോദരനെതിരെ കേസ്. ദല്‍ഹിയിലെ അഴിമതി വിരുദ്ധ ബ്രാഞ്ചാണ് അളിയന് സുരേന്ദര്‍ കുമാര്‍ ബന്‍സാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്‍സാലിന്റെ കമ്പനി ഏറ്റെടുത്ത കരാറുകളിലാണ് വ്യാപക അഴിമതി കണ്ടെത്തിയത്.
റോഡുനിര്‍മ്മാണ മേഖലയിലെ അഴിമതി വിരുദ്ധ സംഘടന നടത്തുന്ന രാഹുല്‍ ശര്‍മ്മ നല്കിയ പരാതിയിലാണ് സുരേന്ദര്‍ ബന്‍സലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അഴിമതി വിരുദ്ധ വിഭാഗം മേധാവി മുകേഷ് കുമാര്‍ മീണ അറിയിച്ചു. രാജ്യതലസ്ഥാനത്തെ വിവിധ റോഡുകളുടേയും കാനകളുടേയും നിര്‍മ്മാണ ചുമതല ബന്‍സലിന്റെ കമ്പനിക്കാണ്. 2015ല്‍ ആപ്പ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഭാര്യാ സഹോദരന്റെ കമ്പനിക്ക് കരാറുകളെല്ലാം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. ബന്‍സലിനൊപ്പം ബിസിനസ് പങ്കാളികളായ മറ്റു രണ്ടുപേര്‍ക്കെതിരെയും കേസുണ്ട്.
മുഖ്യമന്ത്രി കേജ്രിവാളും പിഡബ്ല്യുഡി വകുപ്പ് മന്ത്രി സത്യേന്ദ്ര ജയിനും അധികാരം ദുര്‍വിനിയോഗം ചെയ്താണ് ബന്‍സലിന് അനധികൃതമായി കരാറുകള്‍ കൈമാറിയതെന്നാണ് പരാതി. കരാര്‍ ലഭിക്കുന്നതിനായി കൃത്രിമം കാണിച്ചതായും പരാതിയിലുണ്ട്. ദേശീയപാതയ്ക്ക് അരികില്‍ നിര്‍മ്മിക്കുന്ന കാനകളുടെ നിര്‍മ്മാണം പകുതി ആകുന്നതിന് മുമ്പ് തന്നെ ബില്ലുകള്‍ ദല്‍ഹി സര്‍ക്കാര്‍ പാസാക്കി നല്കിയതും അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
വ്യാജ ബില്ലുകള്‍ നല്‍കിയും സര്‍ക്കാര്‍ പണം ബന്‍സല്‍ നേടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
കമ്പനികളില്‍ നിന്ന് കോടികളുടെ സാധനസാമഗ്രികള്‍ വാങ്ങിയെന്ന മിക്ക ബില്ലുകളും വ്യാജമാണ്. ഏകദേശം അമ്പതു കോടി രൂപയുടെ കരാര്‍ ലഭിക്കുന്നതിന് വ്യാജരേഖകളിലൂടെ കെജ്രിവാള് സഹായം നല്കി. അന്വേഷണം ആരംഭിച്ച ശേഷം തിങ്കളാഴ്ച പക്ഷാഘാതം സംഭവിച്ച സുരേന്ദര്‍ ബന്‍സല്‍ മരണപ്പെട്ടിരുന്നു. ആരോപണം ഉന്നയിക്കുന്നവര്‍ മനുഷ്യത്വം കാണിക്കണമെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: