ന്യൂദല്‍ഹി: ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ എച്ച്ഐവി ബാധിതയായ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. 26 ആഴ്ച്ച ഗര്‍ഭിണിയായ 35 കാരിയായ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കുന്നത് ജീവന് തന്നെ ഭീഷണിയാകുമെന്ന എയിംസ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.
കുട്ടിയുടെ അച്ഛന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കൂവെന്ന് ആശുപത്രി അധികൃതര്‍ വാശിപിടിച്ചതാണ് ഇത്രയും കാലതാമസമുണ്ടാവാന്‍ കാരണം. ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ 26 ആഴ്ച്ച കഴിഞ്ഞതിനാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ജസ്റ്റിസ് ദീപക് മിശ്ര, എ. എം. ഖാന് വില്‍കര്‍, എം. എം. ശാന്തന ഗൗഡര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
അതേസമയം യുവതിക്ക് എല്ലാ വിധത്തിലുള്ള ചികിത്സാ സൗകര്യങ്ങളും നല്കാന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. കൂടാതെ ബലാത്സംഗത്തിനിരയായതിനാല്‍ നഷ്ടപരിഹാരമായി മൂന്നു ലക്ഷം രൂപ നല്‍കാനും, പാട്ന ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ യുവതിക്ക് ചികിത്സയ്ക്കായുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കാനും കോടതി സര്ക്കാരിനോടുത്തരവിട്ടിട്ടുണ്ട്
ഗര്‍ഭച്ഛിദ്രത്തിന് അച്ഛന്റെ അനുമതി വേണമെന്ന നിയമം പരിശോധിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: