പയ്യന്നൂര്‍: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന് തെക്കെ മമ്പലത്തെ ഹക്കീമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുകളഞ്ഞ കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തി സിബിഐ അറസ്റ്റുചെയ്ത നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ആദ്യഘട്ടത്തില്‍ അറസ്റ്റിലായ പയ്യന്നൂര്‍ കൊറ്റിയിലെ കെ.പി.അബ്ദുള്‍ നാസര്‍, ഏലാട്ട് അബ്ദുള്‍സലാം, ഫാസില്‍ മന്‍സിലില്‍ ഇസ്മായീല്‍ എന്നിവര്‍ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെയുള്ള തെളിവെടുപ്പിന് വിധേയരാകാന്‍ തയ്യാറാണെന്ന് കാണിച്ച് കോടതിയില്‍ ഹരജി നല്‍കും. 2014 ഫെബ്രുവരി 10ന് രാവിലെയാണ് കൊറ്റി ജുമാമസ്ജിദിന് സമീപത്തെ മദ്രസക്കു പിറകില്‍ ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് സിബിഐ സംഘം നാലുപേരെ അറസ്റ്റുചെയ്തത്. നാലുപേരുടെ അറസ്റ്റ് നടന്നിട്ട് മാസങ്ങളായെങ്കിലും കൊലപാതക കൃത്യം നടത്തിയവരെയും തെളിവുനശിപ്പിക്കാന്‍ കൂട്ടുനിന്നവരെയും അറസറ്റുചെയ്യാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സംഘം വിവിധ മേഖലകളില്‍ തെളിവെടുപ്പ് നടത്തിവരികയാണ്. കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് ലഭിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: