പാനൂര്‍: കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ അനധികൃത ക്വാറികളില്‍ ചിലത് പൂട്ടിയെങ്കിലും രഹസ്യമായി ഇപ്പോഴും ഖനനം തുടരുന്നതിന്റെ തെളിവാണ് ഇന്നലെ പൊടിക്കളത്ത് നടന്ന തഹസില്‍ദാരുടെ പരിശോധനയില്‍ വ്യക്തമായത്. നിയമം ലംഘിച്ച് നടത്തുന്ന ക്വാറികള്‍ ഇപ്പോഴും നിര്‍ബാധം നടക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ പിന്തുണയാണെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നത്. പാത്തിക്കല്‍, പൊടിക്കളം, ചെണ്ടയാട്് ഭാഗങ്ങളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖനനം നടത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ഇപ്പോള്‍ നിര്‍ബന്ധമാണ്. ഇതു ഒരു ക്വാറികള്‍ക്കും ലഭിച്ചിട്ടില്ല. മറ്റ് ലൈസന്‍സുകള്‍ എല്ലാം ലഭിച്ചാലും പാരിസ്ഥിതിക അനുമതി ലഭിക്കാതെ ഖനനം നടത്താന്‍ പാടില്ല എന്നാണ് ചട്ടം. കോണ്‍ഗ്രസ്സ് നേതാവിന്റെ ചെണ്ടയാട് പൂട്ടിയിട്ട ക്വാറിയാണ് ഇപ്പോള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനു പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ല. ജില്ലയില്‍ നിലവില്‍ 4 ക്വാറികള്‍ക്കു മാത്രമാണ് പാരിസ്ഥിതിക അനുമതി ഉളളത്. നരിക്കോട്മല, പാത്തിക്കല്‍ ഭാഗങ്ങളില്‍ ജില്ലാലീഗല്‍ സര്‍വ്വീസ് അതോറിറ്റി നടത്തിയ പരിശോധനയില്‍ അനധികൃത ഖനനം കണ്ടെത്തുകയും, ജില്ലാഭരണകൂടം നിരവധി ക്വാറികള്‍ പൂട്ടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പൂട്ടിയ ക്വാറികളാണ്് ചിലരുടെ പിന്‍ബലത്തില്‍ രഹസ്യമായി വീണ്ടും തുറക്കുന്നത്. വന്‍കിട മുതലാളിമാരാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഖനനം പുനരാരംഭിക്കുന്നത്. ചെറുകിടക്കാര്‍ നിയമപരമായി അനുമതിക്ക് കാത്തുനില്‍ക്കുകയാണ്. ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ നിയമ തടസങ്ങള്‍ മാറ്റിക്കൊടുക്കാന്‍ പോലും രാഷ്ട്രീയ നേതാക്കള്‍ മുതലാളിമാര്‍ക്കൊപ്പം കൂടുകയാണെന്നും തൊഴിലാളി സ്നേഹം പറഞ്ഞ് ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും ക്വാറി വിരുദ്ധസമിതി നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: