പാനൂര്‍: പൊടിക്കളത്ത് മിച്ചഭൂമി കയ്യേറി സ്വകാര്യ വ്യക്തികള്‍ അനധികൃത കരിങ്കല്‍ ഖനനം നടത്തുന്നത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയോടെ. പൊയിലൂരിന്റെ കിഴക്കന്‍ മേഖലയിലെ പൊടിക്കളം ഭാഗത്തെ ഇരുപത്തിയഞ്ച് ഏക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കരിങ്കല്‍ക്വാറി മാഫിയകള്‍ ഖനനം നടത്തുന്നത്. സിപിഎം നേതൃത്വത്തിന്റെ പരസ്യപിന്തുണയോടെയാണ്് അനധികൃത ഖനനം നടക്കുന്നത്. ദിവസവും നൂറിലേറെ ലോഡ് കരിങ്കല്ലാണ് ഇവിടെ നിന്നും കൊണ്ടു പോകുന്നത്. കുന്നോത്ത്പറമ്പ് ലോക്കലിലെ പ്രമുഖ നേതാവാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ടിപി.ചന്ദ്രശേഖരന് വധത്തില്‍ ശിക്ഷിക്കപ്പെട്ട പ്രമുഖനായിരുന്നു മുന്‍പ് പണമിടാപാടുകള്‍ നടത്തിയിരുന്നത്. പ്രാദേശികമായ സഹകരണവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഷാജി, സഹജന്, രമേശന്, ബാബു, ചന്ദ്രന് തുടങ്ങിയവരാണ് ഇവിടെ ക്വാറികള്‍ നടത്തുന്നത്. പത്തോളം ക്വാറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലവുമുണ്ട്. പ്രദേശത്തെ ജൈവികസമ്പത്തിനും കുടിവെളളത്തിനും പുഴകളിലെ നീരൊഴുക്കിനും ഭീഷണിയാവുകയാണ് ഇവിടുത്തെ ഖനനം. കുന്നുകളും മലകളാലും ചുറ്റപ്പെട്ടു കിടക്കുന്ന പൊയിലൂര്‍ മേഖലയ്ക്കു ഏറെ ഭീഷണിയാകുന്ന ഖനനം നാട്ടുകാരില്‍ ഭീതി ഉളവാക്കുന്നുണ്ട്. ഒരു വിഭാഗം ആളുകള്‍ താല്‍ക്കാലിക സാമ്പത്തിക ലാഭത്തിനു വേണ്ടി ക്വാറി ഉടമകള്‍ക്ക് പിന്തുണയും നല്കി വരുന്നുണ്ട്. പ്രസിദ്ധ മുത്തപ്പന്ക്ഷേത്രമായ പൊയിലൂര്‍ മഠപ്പുര സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിലാണ്് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ ഭേദമന്യേ പ്രകൃതി ചൂഷണത്തിനെതിരെ ഒറ്റക്കെട്ടായി കൈകോര്ത്താലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെ നിയന്ത്രിക്കാന്‍ സാധിക്കുകയുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: