തിരുവനന്തപുരം: പെയിന്റടി വിവാദം വഴിത്തിരിവില്‍; ആക്ഷേപം പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ തലയില്‍ ചാരി ലോക്നാഥ് ബെഹ്റ.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഒരേ നിറത്തിലുള്ള ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ലോക്നാഥ് ബെഹ്റയുടെ ഉത്തരവിലാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
ഉത്തരവിനു പിന്നില്‍ അഴിമതി ഉണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. ഇതോടെ വിവാദ ഉത്തരവ് പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ തലയില്‍ചാരി രക്ഷപ്പെടാനുള്ള നീക്കത്തിലാണ് ബെഹ്റ. തന്റെ ഭാഗം ന്യായീകരിച്ചുള്ള വിശദീകരണം ബെഹ്റ ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസിന് നല്കി.
താന്‍ പുതുതായി ഉത്തരവുകളൊന്നും നല്‍കിയിട്ടില്ല. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ഒരേ നിറമാക്കാന്‍ നിശ്ചയിച്ചത് സെന്‍കുമാര്‍ ഡിജിപി ആയിരുന്ന കാലത്താണ്. തീരുമാനം നടപ്പാക്കാന്‍ നടപടി സ്വീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ പദ്ധതി നടപ്പാക്കേണ്ടത് കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. നിറമായ ഒലീവ് ബ്രൗണ്‍ തിരഞ്ഞെടുത്തതും അവരാണ്.
പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്ത പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ അന്നത്തെ ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് തൃപ്തി അറിയിച്ചു. ഇതിനു ശേഷമാണ് എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും സ്റ്റേഷനുകളില്‍ പുതിയ പെയിന്റടിക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയത്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ബെഹ്റ വിശദീകരിക്കുന്നു.
സെന്‍കുമാര്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയായി മടങ്ങിയെത്തുന്നതിന് തൊട്ടുമുമ്പാണ് എല്ലാ പോലീസ് സ്റ്റേഷനുകളും ബ്രൗണ്‍ പെയിന്റ് അടിക്കണമെന്ന് ബെഹ്റ ഉത്തരവിട്ടത്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാന്‍ഡും നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ എഐജി ഹരിശങ്കറിനെയാണ് സെന്‍കുമാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: