കുമളി :മംഗളാദേവി ഉത്സവത്തിനെത്തിയ ഭക്തര്‍ വാഹന സൗകര്യം ഇല്ലാതെ കൊടും ചൂടില്‍ മണിക്കൂറുകള്‍ കാത്തു നിന്ന് വലഞ്ഞു. വികലാംഗര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കേരള സര്‍ക്കാരിന്റെ അനാസ്ഥ മൂലം ബുദ്ധിമുട്ടിയത്. ട്രിപ്പ് ജീപ്പുകള്‍ക്ക് മാത്രമാണ് തീര്‍ത്ഥാടകരുമായി യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് ഉള്‍പ്പെടെ ആയിരകണക്കിന് ഭക്തര്‍ പുലര്‍ച്ചെ കുമളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു.
പന്ത്രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ജീപ്പുകള്‍ മാത്രമാണ് മംഗളാദേവിയിലേക്ക് സവാരി നടത്തിയത്. കുമളിയില്‍ നിന്ന് പതിമൂന്ന് കിലോമീറ്റര്‍ അകലെ ദുര്‍ഘടമായ പാതയിലൂടെ ജീപ്പ് പോയി വരാന്‍ രണ്ടു മണിക്കൂറോളം സമയം വേണ്ടി വന്നു. മുന്‍ വര്‍ഷങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്സവത്തിന് രണ്ടു ദിവസം മുന്‍പ് തന്നെ ട്രിപ്പ് ജീപ്പുകള്‍ക്ക് പ്രവേശന പാസ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കുറി തലേ ദിവസം രാത്രി മാത്രമാണ് ജീപ്പ് പാസുകള്‍ നല്‍കിയത്. തേക്കടി പാര്‍ക്കിങുമായി ബന്ധപ്പെട്ട് വനം വകുപ്പും ടാക്സി ജീവനക്കാരുമായി തര്‍ക്കം നില നിക്കുന്നതിനാല്‍ കുമളിയിലെ ടാക്സി തൊഴിലാളികള്‍ പൂര്‍ണമായി സവാരി നടത്താന്‍ തയ്യാറായില്ല. ഇതും മംഗളാദേവിയിലേക്ക് മതിയായ വാഹനം ഇല്ലാതാകാന്‍ കാരണമായി.
ഇത്തരം കാര്യങ്ങള്‍ പോലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും ബദല്‍ സംവിധാനത്തിന് തയ്യാറാകാതിരുന്നത് ഭക്തരെ വലച്ചു. കേരളത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രമാണ് മംഗളാദേവി ക്ഷേത്ര ഉത്സവ ക്രമീകരങ്ങള്‍ നടത്തുന്നത്. ഹൈന്ദവ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു കൂടിയാലോചനകള്‍ക്കും അവസരമില്ല.
ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയില്‍ ബിജെപി കുമളി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു . വാഹന സൗകര്യം ,കുടിവെള്ളം, ഭക്തരുടെ സുരക്ഷാ എന്നീ കാര്യങ്ങളില്‍ വിവിധ വകുപ്പുകള്‍ അലംഭാവം കാട്ടിയെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: