പീരുമേട്: വണ്ടിപ്പെരിയാര്‍ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ ടൂറിസ്റ്റ് ബസുകള്‍ കയ്യടക്കി. വാഹനപാര്‍ക്കിങ് മണിക്കൂറുകള്‍ നീണ്ടതോടെ മറ്റ് വാഹനയാത്രക്കാരും വഴിയാത്രക്കാരും കുടുങ്ങി.
റോഡിന്റെ ഒരുവശം പൂര്‍ണ്ണമായും കയ്യടക്കിയാണ് ഇവിടെ രണ്ട് തമിഴ്നാട് രജസ്ട്രേഷന്‍ ബസുകള്‍ ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ പാര്‍ക്ക് ചെയ്തത്. ഇത് മൂലം നിരവധി തവണ ഇവിടെ ഗതാഗത കുരുക്കുണ്ടായി. വാഹനങ്ങള്‍ കിടക്കുന്നതിനാല്‍ വഴിയാത്രക്കാര്‍ക്ക് റോഡ് മുറച്ച് കടക്കുന്നതിനടക്കം തടസ്സവും ഉണ്ടായി. ഒന്നര കിലോ മീറ്ററോളം നീളമുള്ള ടൗണില്‍ വാഹനങ്ങളുടെ അശ്രദ്ധമായ പാര്‍ക്കിങ് മുമ്പും നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പാലത്തിലടക്കം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇവിടെ വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് കാട്ടി സ്റ്റിക്കര്‍ പതിക്കുക മാത്രമാണ് അന്ന് അധികാരികള്‍ ചെയ്തത്.
ടൗണിലെ ഗതാഗത നിയന്ത്രണത്തിന് ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഉള്ളത്. ദേശീയ പാതയായിട്ട് കൂടി ഇത്തരം കാര്യങ്ങളില്‍ പോലീസിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണ് ഉണ്ടാകുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. അനധികൃത പാര്‍ക്കിങ് മൂലം വണ്ടിപ്പെരിയാര്‍ ടൗണ്‍ വീര്‍പ്പുമുട്ടുകയാണെന്ന് വ്യാപാരികളും ആവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: