പീരുമേട്: ഗവി നിവാസികളുടെ തിരിച്ചറിയല്‍ കാര്‍ഡിനായി ഫോട്ടോ എടുത്തിട്ട് ആറ് വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടില്ല. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ നേതൃത്വത്തിലാണ് 2011ല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി ഫോട്ടോ എടുത്തത്.
പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിനുള്ളില്‍ കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പ്പറേഷന് വക ഏലത്തോട്ടത്തിലെ ഗവി, മീനാര്‍, കൊച്ചുപമ്പ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് വനംവകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി തീരുമാനമെടുത്തത്. അഞ്ഞൂറിലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വനംവകുപ്പിന്റെ വള്ളക്കടവ് വഴിയുള്ള ചെക്ക്പോസ്റ്റിലൂടെ കടന്നുപോകുന്നതിന് ഇവിടുത്തെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് കടന്നുപോകുവാന്‍ അനുവാദം നല്‍കുകയും മറ്റുള്ളവര്‍ക്ക് ഇതുവഴിയുള്ള യാത്ര തടയുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം വനംവകുപ്പ് എടുത്തിരുന്നത്.
ഗവി, കൊച്ചുപമ്പ, മീനാര്‍ എന്നിവിടങ്ങളിലുള്ളവര്‍ വിദ്യാഭ്യാസം, ആശുപത്രി എന്നീ ആവശ്യങ്ങള്‍ക്കെല്ലാം വണ്ടിപ്പെരിയാറിനെയാണ് ആശ്രയിക്കേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത കാരണത്താല്‍ ചെക്ക്പോസ്റ്റിലെ പരിചയപ്പെടുത്തല്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വണ്ടിപ്പെരിയാറില്‍ നിന്നും 26 കിലോമീറ്ററാണ് ഗവിയിലേക്കുള്ള ദൂരം. രണ്ട് ബസ് മാത്രമാണ് ഇതുവഴിയുള്ളത്. രാവിലെ 10.30നും വൈകിട്ട് 4.30നും മാത്രമാണ് വണ്ടിപ്പെരിയാറിലേയ്ക്ക് ബസ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ 6നും ഉച്ചയ്ക്ക് 2നുമാണ് വണ്ടിപ്പെരിയാറില്‍ നിന്നും ഗവിക്ക് ബസ് പോകുന്നത്. പിന്നീടുള്ള സമയങ്ങളില്‍ ഓട്ടോറിക്ഷ വിളിച്ചാണ് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: