കണ്ണൂര്‍: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരു വീട്ടില്‍ ഒരു മരം പദ്ധതി നടപ്പിലാക്കാന്‍ തീരുമാനം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും സാമൂഹ്യ വനവല്‍ക്കരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ 1554 തദ്ദേശസ്ഥാപന വാര്‍ഡിലും ജൂണ്‍ അഞ്ചിന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടക്കും. തുടര്‍ന്ന് ജൂണ്‍ 30 വരെ നീളുന്നതായിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.
ഔഷധ സസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയുടെ തൈകളാണ് നടുക. റോഡരികില്‍ വൃക്ഷതൈകള്‍ നടുന്നത് പരമാവധി ഒഴിവാക്കും. വിവിധ സര്‍കാര്‍ വകുപ്പുകളുടെയും പദ്ധതികളുടെയും ഭാഗമായുള്ള സ്ഥലം ലഭ്യമാകുന്നിടങ്ങളിലും പരമാവധി വൃക്ഷതൈകള്‍ നടാന്‍ യോഗം തീരുമാനിച്ചു. കെഎസ്ടിപി റോഡുകളുടെ ഓരങ്ങളില്‍ വൃഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ പ്രത്യക നിര്‍ദേശം നല്‍കും. സാമൂഹ്യബാധ്യതയായി കണ്ട് ്രപവൃത്തി കരാറില്‍ തന്നെ ഇതിന് വ്യവസ്ഥയുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. പരിസ്ഥിതി ദിനത്തില്‍ നടുന്ന ചെടികള്‍ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ കാര്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി കെ ശ്രീമതി എം പി നിര്‍ദേശിച്ചു.
സാമൂഹ്യ വനവല്‍ക്കരണ വിഭാഗമാണ് വൃക്ഷതൈകള്‍ ലഭ്യമാക്കുക. തൈകളുടെ പരിപാലനം ഉറപ്പാക്കാന്‍ ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും മോണിറ്ററിങ്ങ് സമിതികള്‍ക്ക് രൂപം നല്‍കും. ഈ സമിതികള്‍ ഇക്കാര്യം തുടര്‍ച്ചയായി പരിശോധിക്കും. വൃക്ഷതൈ വിതരണത്തിന് അടുത്തവര്‍ഷം മുതല്‍ പ്ലാസ്റ്റിക് കൂടുകള്‍ക്ക് പകരം കയര്‍ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി.പി.ദിവ്യ, ഇ.മുഹമ്മദ് യൂസഫ്, ഇംതിയാസ്, കുടുവന്‍ പത്മനാഭന്, പി.ബാലന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: