എരുമേലി: ഡങ്കിപ്പനി എരുമേലി പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ ആശങ്കയില്‍. എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതാണ് കൂടുതല്‍ ആശങ്കക്കിടയാക്കുന്നത്.
മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയായ എരുമേലിയില്‍ ദിവസേന നൂറുകണക്കിനു പേരാണ് പനിയുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കായി ചികില്‍സക്കെത്തുന്നത്. ഇവരെ ശരിയായ രീതിയില്‍ പരിശോധിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ശബരിമല തീര്‍ത്ഥാടന വേളയില്‍ മാത്രമാണ് ഈ ആശുപത്രി, ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. കിലോമീറ്ററുകള്‍ക്ക് അകലെയുള്ള കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയാണ് രോഗികള്‍ കൂടുതലായി ആശ്രയിക്കുന്നത്. കോടികള്‍ ചിലവഴിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നുള്ള പരാതികളാണുയര്ന്നിരിക്കുന്നത്. ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സീന ഇസ്മായില്‍ പറഞ്ഞു.
മുട്ടപ്പളളി സ്വദേശിയായ യുവതിക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത്, സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ മഴക്കാല രോഗപ്രതിരോധ പരിപാടിയായ ആശപദ്ധതി ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: