ന്യൂദല്‍ഹി: കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്‍നിരയിലാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യങ്ങള്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും ദല്‍ഹിയും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം കേരളത്തിനാണ്. കേരളത്തില്‍ കൊച്ചിയാണ് ഏറ്റവും അധികം അപകടകരമായ നഗരമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചിയില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്നും അസാന്മാര്ഗിക പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നും മോഷ്ടാക്കളുടേയും ക്വട്ടേഷന്‍ സംഘങ്ങളുടെയും കേന്ദ്രമായി ഇവിടം മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2010 ലെ കണക്കുകളനുസരിച്ച് കുറ്റകൃത്യങ്ങളില്‍ കേരളത്തിന്റെ നിരക്ക് 424.1 ആണ്. ദേശീയ ശരാശരിയേക്കാള്‍ (187.6) ഇരട്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊച്ചിയില്‍ മാത്രമിത് 193 ശതമാനവും. രാജ്യത്താകെ 2,41,986 കേസുകളാണ് വിവിധ കുറ്റകൃത്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11,756 കേസുകള്‍ കേരളത്തില്‍നിന്നാണ്. രാജസ്ഥാനില്‍ (10,577) സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ 12,333 ഉം, ആന്ധ്രാപ്രദേശില്‍ 12,491 ഉം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27,225 സംഭവങ്ങളുമായി ഉത്തര്‍പ്രദേശാണ് കുറ്റകൃത്യങ്ങളില്‍ ഒന്നാംസ്ഥാനത്ത്.
ദല്‍ഹിയെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ 27 ശതമാനമാണ്. ബീഹാറാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതമായ സംസ്ഥാനം. ഇവിടെ 8.7 ശതമാനമാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍. രണ്ടാംസ്ഥാനത്ത് ഗോവയാണ് എട്ട് ശതമാനമാണ് കുറ്റകൃത്യങ്ങളുടെ നിരക്ക്.
കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണം തുടങ്ങിയ സംഭവങ്ങള്‍ വേര്‍തിരിച്ചാണ് എന്‍സിആര്‍ബി പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതിലൊക്കെത്തന്നെയും കേരളമാണ് ഏറ്റവും മുന്നിലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: