കൊച്ചി: രാജ്യത്തെ മെട്രോ നഗരങ്ങളുടെ പട്ടികയിലേക്ക് കൊച്ചി കുതിച്ചു പാഞ്ഞു. ആലുവ-പാലാരിവട്ടം റൂട്ടില്‍ നാലു ട്രെയിനുകളുടെ ആദ്യദിനത്തിലെ പരീക്ഷണം ഓട്ടം വിജയമായതോടെ കൊച്ചിക്കാരും മെട്രോ യാത്രയുടെ സുഖം കണ്ടറിഞ്ഞു. ഇനി ഏതാനും ആഴ്ചകള്‍ കൂടി കാത്തിരുന്നാല്‍ മെട്രോയാത്രയുടെ സുഖം നേരിട്ടറിയാം.
ഇന്നലെ രാവിലെ ആറുമണി മുതല്‍ രാത്രി 10വരെ 142 ട്രിപ്പുകളാണ് അങ്ങോട്ടുമിങ്ങോട്ടും മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തിയത്. 11.5 മിനിറ്റ് ഇടവിട്ടുള്ള സര്‍വീസാണ് പരീക്ഷിച്ചത്. 26 മിനിറ്റെടുത്താണ് മെട്രോ ഓടിയെത്തിയത്.
10 മിനിറ്റ് ഇടവിട്ടാണ് സര്‍വീസുകള്‍ ആസൂത്രണം ചെയ്യുന്നത്. എന്നാല്‍, പരീക്ഷണമായതിനാലാണ് കൂടുതല്‍ സമയമെടുത്തത്. മുഴുവന്‍ സിഗ്നല്‍ സംവിധാനങ്ങളും പ്രവര്‍ത്തിപ്പിച്ചായിരുന്നു മെട്രോയുടെ ഓട്ടം. 975 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒന്‍പതു ട്രെയിനുകളാണ് മെട്രോ സര്‍വീസിനായി എത്തിച്ചിട്ടുള്ളത്.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തില്‍ 13.4 കിലോ മീറ്റര്‍ ദൂരമാണുള്ളത്. ഇത്രയും ദൂരം യാത്രചെയ്യാന്‍ 40 രൂപയാണ് നിരക്ക്. രണ്ടുകിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് മിനിമം നിരക്ക് 10 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ടുമുതല്‍ അഞ്ചുകിലോമീറ്റര്‍ വരെ 20 രൂപയാണ് നിരക്ക്. അഞ്ചുമുതല്‍ 10വരെ 30 രൂപയും 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 40 രൂപയും നല്‍കണം. 15 മുതല്‍ 20 കിലോമീറ്റര്‍ വരെ 50 രൂപയാണ് നിരക്ക്. 20 മുതല്‍ 25 കിലോമീറ്റര്‍ വരെ 60 രൂപയുമാണ് നിരക്ക്.
രണ്ടാംഘട്ടത്തില്‍ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള അഞ്ചുകിലോമീറ്ററിലും മെട്രോ സര്‍വീസ് തുടങ്ങുക. ജൂണ്‍ മുതല്‍ രണ്ടാംഘട്ട യാത്ര തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെ 50 രൂപയായിരിക്കും നിരക്ക്.
ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന് യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവയാണ് ആദ്യഘട്ടത്തില്‍ മെട്രോ റെയിലെത്തുന്ന സ്റ്റേഷനുകള്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയാണ് നിര്‍ദിഷ്ട മെട്രോ റെയില്‍. ഇതിനിടയില്‍ 23 സ്റ്റേഷനുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: