വിളപ്പില്‍: കേരളത്തിന്റെ കായിക കുതിപ്പുകള്‍ക്ക് ആധാരശിലയാകേണ്ട തലസ്ഥാനത്തെ കായിക വിദ്യാലയം അവഗണനയില്‍ . ഷൈനി വിത്സനും ബീനാ മോളും ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ ശ്രീജേഷിഷുമൊക്കെ ഇവിടെ നിന്നാണ് കായികലോകത്തേയ്ക്ക് പിച്ചവെച്ചത്. ഒരുകാലത്ത് രാജ്യം അഭിമാനത്തോടെ നെഞ്ചേറ്റിയ അരുവിക്കര മൈലം ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍ ഇന്ന് അധികൃതരുടെ അനാസ്ഥയില്‍ പഴയ പേരിനും പെരുമയ്ക്കും കളങ്കം ചാര്‍ത്തുകയാണ്.
നൂറുകണക്കിന് കായിക പ്രതിഭകളെ സംഭാവന ചെയ്ത ജി.വി. രാജയില്‍ നിന്ന് അടുത്തകാലത്തൊന്നും ഒരു താരം പോലും ഉദിച്ചുയര്‍ന്നില്ല. ഇക്കഴിഞ്ഞ ദിവസം ദേശീയ ഹോക്കി ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കാനെത്തിയ ജി.വി. രാജ ടീം ക്വാര്‍ട്ടറില്‍ കാലിടറിയത് പരിശീലനത്തിന്റെ കുറവുകള്‍ക്ക് നേരേയാണ് വിരല്‍ചൂണ്ടുന്നത്.
ശ്രീജേഷിനെ ഹോക്കിയുടെ ബാലപാഠം പഠിപ്പിച്ച ജിവി രാജയില്‍ ഹോക്കി പരിശീലിപ്പിക്കാന്‍ കോച്ചില്ലെന്നത് ഞെട്ടലോടെയാവും കായിക കേരളം കേള്‍ക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഈ കായിക വിദ്യാലയത്തെ പുതിയ തസ്തികകളൊന്നും സൃഷ്ടിക്കാതെ വീര്‍പ്പുമുട്ടിക്കുകയാണ്. വൈകുന്നേരം ഒരു വാര്ഡന് മാത്രം കാവല്‍ നില്ക്കുന്ന സ്കൂള്‍ കം ഹോസ്റ്റലായി ജി.വി രാജ മാറിയിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാര്‍ സ്കൂള്‍ കായിക വകുപ്പിന്റെ ചുമതലയിലാക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി ഈ അധ്യായന വര്‍ഷം മുതല്‍ സ്കൂള്‍ സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലാക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടക്കുമോ എന്നത് കണ്ടറിയണം.
കായിക പരിശീലനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ അപകടത്തില്‍ പെട്ടാല്‍ ആശുപത്രിയിലെത്തിക്കാന്‍ ഒരു ആംബുലന്‍സ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരു കുട്ടിക്ക് 150 രൂപ ക്രമത്തില്‍ അനുവദിക്കുന്ന മെസ് ചാര്‍ജ്ജുപോലും സമയത്ത് നല്‍കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്പോര്‍ട്സ് കിറ്റിനായി വര്‍ഷംതോറും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും ഇപ്പോഴും കീറിയ ഷൂസും നിറം മങ്ങിയ ട്രാക്ക് സ്യൂട്ടുകളുമാണ് കായിക പ്രതിഭകള്‍ക്ക് ആശ്രയം.
ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ നടക്കുന്നത് സിന്തറ്റിക് ട്രാക്കിലും ആര്‍ട്ടിഫിഷ്യല്‍ ടര്ഫുകളാല് നിര്‍മ്മിതമായ കളിക്കളങ്ങളിലുമാണ്. മണ്ണും കല്ലും നിറഞ്ഞ മൈതാനത്തിലെ പരിശീലനം കഴിഞ്ഞെത്തുന്ന ജി.വി. രാജയിലെ പ്രതിഭകള്‍ക്ക് ഇത്തരം ഗ്രൗണ്ടുകളില്‍ മികവു പുലര്‍ത്താനാകുന്നില്ല. ജി.വി രാജയില്‍ സിന്തറ്റിക് ട്രാക്കും ആര്‍ട്ടിഫിഷ്യല്‍ പിച്ചുമൊക്കെ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നില്ല.
കാറ്റുപോയ പന്തും ഒടിഞ്ഞ ബാറ്റും നല്കി പരിശീലനമെന്ന പ്രഹസനമാണ് ജിവി രാജയിലെന്ന് പരാതികള്‍ ഉയരുമ്പോഴും അധികൃതര്‍ക്ക് മൗനമാണ്. ശംഖുമുഖത്ത് 1974 ലാണ് ജി.വി. രാജ സ്കൂള്‍ സ്ഥാപിച്ചത്. 2006 ല്‍ ജി.വി. രാജ സ്കൂള്‍ മൈലത്തെ വിശാലമായ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: