കണ്ണൂര്‍: കേരളത്തിലെ സോമില്ലുകളെയും മരാധിഷ്ഠിത വ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള പുതുക്കിയ നിയമഭേദഗതി ലഘൂകരിച്ച് വ്യവസായങ്ങളുടെ നിലനില്‍പ്പ് ഉറപ്പാക്കണമെന്ന് ആള് കേരള സോമില്‍ ആന്‍ഡ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വനംമന്ത്രി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 2002 ഒക്ടോബറിനു മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് വനംവകുപ്പ് ലൈസന്‍സ് നല്‍കുന്നത്. ഇതിനുള്ള അപേക്ഷ നല്‍കാനുള്ള കാലാവധിക്കകം അപേക്ഷ നല്കാന് കഴിയാത്ത നിരവധി സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ നില്‍ക്കുന്നുണ്ട്. കൂടാതെ ലൈസന്‍സ് പുതുക്കുന്നതിനു 2002 നു മുന്പ്് ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ക്കു തന്നെ ലൈസന്‍സ് പുതുക്കണമെങ്കില്‍ പഴയ ലൈസന്‍സ് തന്നെ ഹാജരാക്കണമെന്നു നിഷ്കര്‍ഷിച്ചിട്ടുണ്ട്. ലൈസന്‍സ് ഫീസ് നല്‍കിയതിന്റെ രസീത് പോലും സ്വീകരിക്കുന്നില്ല. പലരുടെയും കൈയില്‍ നിന്നും കാലപ്പഴക്കം കാരണം ലൈസന്‍സ് നശിച്ചു പോയിട്ടുണ്ട്. വനത്തിന്റെ പരിധിയില്‍ നിന്നും പത്തു കിലോമീറ്റര്‍ പരിധിക്കുള്ളിലെ മുഴുവന്‍ സ്ഥാപനങ്ങളും പ്രവര്‍ത്തനം നിര്‍ത്തുകയോ അല്ലെങ്കില്‍ മാറ്റി സ്ഥാപിക്കുകകയോ വേണമെന്നാണ് പുതിയ നിര്‍ദേശം. ഇതു ഈ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു നിയമം ഭേദഗതി ചെയ്യണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. സോമില്ലുകള്‍ തീപിടിച്ചും മറ്റും നശിക്കുന്നത് വ്യാപകമായിട്ടുണ്ട്. പലര്‍ക്കും ഇന്‍ഷുറന്‍സ് സുരക്ഷ പോലുമില്ല. അസോസിയേഷന് അംഗങ്ങളുടെ സുരക്ഷിതത്വം പരിഗണിച്ച് അംഗങ്ങളായവരുടെ സ്ഥാപനങ്ങള്‍ക്ക് സംഘടന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.ഒ.ജോസ് കുമാര്‍, സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സി.എന്‍.അഹമ്മദ് കുട്ടി, പി.ടി. മുഹമ്മദ് ബാപ്പു, മുഹമ്മദ് സഫറുള്ള, പി.എം. അഷറഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: