കണ്ണൂര്‍: കണ്ണൂരിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രശ്നങ്ങളും സാധ്യതകളും പങ്കുവെച്ച് വ്യവസായ ലോകം. എ.പി.ജെ.അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡവലപ്മെന്റിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ബ്രോഡ്ബീന്‍ ഹോട്ടലില്‍ നടന്ന വിഷന്‍ കേരള 2017 സെമിനാര്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍ ഉദ്ഘാടനം ചെയ്തു. വികസനവും പരിസ്തിതി സംതുലനവും ഒന്നിച്ച് കൊണ്ടുപോയാല്‍ മാത്രമേ എല്ലാ വിഭാഗത്തിനും ഗുണകരമായ പുരോഗതി സാധ്യമാവുകയുള്ളു എന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. പരിസ്തിതി സൗഹൃദമായ അടിസ്ഥാന വികസനമാണ് സമഗ്രമായ വികസനത്തിന്റെ അടിസ്ഥാനം. റോഡ് വികസനം സംബന്ധിച്ച് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാത വന്നാല്‍ വികസന കാര്യങ്ങളില്‍ കുതിച്ചുചാട്ടം നടത്താന്‍ കഴിയും. വ്യാവസായികമായ ആവശ്യങ്ങള്‍ക്കുള്‍പ്പടെ യാത്ര സുഗമമാക്കാനും ചര്ക്ക് ഗതാഗതം വേഗത്തിലാക്കാനും ദേശീയപാതാ വികസനം കൊണ്ട് സാധിക്കും. റെയില്‍പാത ഇരട്ടിപ്പിക്കലും കൂടുതല്‍ ട്രെയിനുകളുടെ ലഭ്യതയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കണം.
മികച്ച കാലവര്‍ഷം ലഭിക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍ നമുക്ക് ലഭിക്കുന്ന മഴവെള്ളത്തിന്റെ 75 ശതമാനവും കടലിലേക്ക് ഒഴുകിപ്പോവുകയാണ്. വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണം മഴവെള്ളം സംരക്ഷിച്ച് നിര്‍ത്താത്തതാണ്. ഇത്തരം സാഹചര്യത്തില്‍ മഴവെള്ളം സംരക്ഷിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ നമുക്ക് സാധിക്കണം.
കേരളം അഭിമുഖീകരിക്കുന്ന ഗൗരവതരമായ വിഷയമാണ് മാലിന്യപ്രശ്നം. മാലിന്യം ചീഞ്ഞ് നാറുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുന്നു. മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിക്കുന്നതിനും സംസ്കരിക്കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കാന്‍ നമുക്ക് സാധിക്കണം. ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചാല്‍ ജനവാസ കേന്ദ്രങ്ങളില്‍ പോലും നമുക്ക് മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കഴിയും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ കൃത്യമായ അവബോധം സൃഷ്ടിക്കണം.
വിദ്യാഭ്യാസ മേഖലയിലെ മൂല്ല്യച്യുതി രാജ്യപുരോഗതിയെത്തന്നെ ബാധിക്കും. പുതിയ തലമുറക്ക് ആവശ്യമായ അറിവും കഴിവും നല്കാന് സാധിക്കുന്നില്ല. കേരളത്തിന് പുറത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിടിച്ചുനില്‍ക്കാനാവശ്യമായ ഉന്നത വിദ്യാഭ്യാസം നല്‍കണം. സ്കൂളുകളില്‍ മൂല്ല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതോടൊപ്പം അവരെ തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തരാക്കി മികച്ച തൊഴിലവസരങ്ങള്‍ നല്‍കുകയും വേണം.
സമസ്ത മേഖലകളിലെയും പുരോഗതി ഉറപ്പ് വരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിയിട്ടുണ്ട്. അറുപത്തിനാലോളം പദ്ധതികള്‍ ഉണ്ടെങ്കിലും വളരെക്കകുറച്ച് പദ്ധതികള്‍ മാത്രമേ കേരളത്തില്‍ നടപ്പാക്കിയിട്ടുള്ളു. പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കേന്ദ്രഫണ്ട് എങ്ങിനെ കേരളത്തിലെത്തിക്കാമെന്ന് നാം ചിന്തിക്കണം. കണ്ണൂരിന്റെ വികസന രൂപരേഖ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന സമര്‍പിക്കുകയെന്നതാണ് വിഷന്‍ 2017 കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാ പദ്ധതികളും പൂര്‍ണ്ണമായും നടപ്പിലായാല്‍ മാത്രമേ നാം സ്വപ്നം കാണുന്ന വികസനം എത്തിപ്പിടിക്കാന്‍ സാധിക്കുകയുള്ളു. വികസന കാര്യങ്ങളില്‍ കാണുന്ന രാഷ്ട്രീയമായ അതിപ്രസരം ഒഴിവാക്കി എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണമെന്നും വികസന അജണ്ട മുന്‍നിര്‍ത്തി ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ പദ്ധതി രേഖ തയ്യാറാക്കി സമര്‍പ്പിക്കുകയാണ് വിഷന്‍ 2017 ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത് സംസാരിച്ചു. പ്രൊഫഷണല്‍ സെല്‍ സ്റ്റേറ്റ് കണ്‍വീനര്‍ ശൈലേന്ദ്രനാഥ് മോഡറേറ്ററായി. എം.മുകേഷ് സ്വാഗതവും എം.കെ.വിനോദ് നന്ദിയും പറഞ്ഞു.
എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് കണ്ണൂര്‍ ചാപ്റ്റര്‍ ഭാരവാഹികളായി മഹേഷ് ചന്ദ്രബാലിക (ചെയര്മാന്), എം.കെ.വിനോദ് (കണ്‍വീനര്‍), അംഗങ്ങളായി സജീവന് സതേണ്‍ സ്റ്റീല്‍സ്, രാജേഷ് ലൈക്ക, ജയന് ഹിന്ദുസ്ഥാന്‍ ടെക്സ്റ്റൈല്‍സ്, സി.സി.ദിനേശ്, രവീന്ദ്രന് ഫര്‍ണിച്ചര്‍ മാനുഫാക്ച്വറേഴ്സ്കണ്സോര്ഷ്യം ചെയര്മാന്, അഡ്വ.അംബികാ സുതന്, ബാലകൃഷ്ണന് പടപ്പേങ്ങാട് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: