ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്ന് ചൈന. അയല്ക്കാരന്റെ മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയെ അധികനാള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാനാവില്ലെന്നും ചൈനീസ് ബൗദ്ധിക സ്ഥാപനമായ ആന്ബൗണ്ടിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈവിധ്യമായ വികസന മാര്‍ഗങ്ങള്‍ ചൈന സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ആന്‍ബൗണ്ട് ചൈനീസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. പുതിയ മാര്‍ഗങ്ങള്‍ വികസന വളര്‍ച്ചയ്ക്ക് സ്വീകരിച്ചില്ലെങ്കില്‍ അപകടം ചെയ്യും. ആഗോള തലത്തില്‍ ചൈനയെ കാഴ്ചക്കാരാക്കി ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ഒഴുകുകയാണെന്നും ആന്‍ബൗണ്ട് പഠനം പറയുന്നു.
ചൈന ഒരുകാലത്ത് നേടിയ വളര്‍ച്ചയുടെ അതേ മാതൃകയില്‍ കുതിക്കുകയാണ് ഇന്ത്യ. ഇത് അധികനാള്‍ താങ്ങാന്‍ ബീജിങ്ങിനാവില്ല. അതിവിശാലമായ ആഭ്യന്തര വിപണിയും കുറഞ്ഞ വേതനത്തിലുള്ള തൊഴിലാളി ലഭ്യതയും യുവാക്കളുടെ വിഭവശേഷിയും ഇന്ത്യയെ അടുത്ത ചൈനയാക്കിത്തീര്ക്കും. ജനസംഖ്യയിലെ പകുതിയിലേറെയുള്ള 25 വയസ്സില്‍ താഴെയുള്ള യുവാക്കളുടെ സാന്നിധ്യമാണ് ഇന്ത്യയുടെ മുതല്‍ക്കൂട്ട്. അതിരില്ലാത്ത ഈ മാനവ വിഭവശേഷി ഇന്ത്യ ലോകത്തിന് മുന്നില്‍ തുറന്നുവച്ചിരിക്കുന്നു.
സൗരോര്‍ജ്ജ ഉപയോഗത്തിന്റെ കാര്യത്തില്‍ സമാനതകളില്ലാത്ത വളര്‍ച്ചയാണ് ഇന്ത്യ കൈവരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യമെങ്ങും സൗരോര്‍ജ്ജ പാര്‍ക്കുകള്‍ സ്ഥാപിക്കുകയാണ് ഇന്ത്യ. സൗരോര്‍ജ്ജ മേഖലയില്‍ നൂറു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അടുത്ത അഞ്ചു വര്‍ഷം ലക്ഷ്യമിടുന്നത്. ഇത്ര സൗഹാര്‍ദ്ദപരമായി സൗരോര്‍ജ്ജ വിപണിയില്‍ അധീശത്വം തുടരുന്ന മറ്റൊരു രാജ്യമില്ലെന്നും പഠനത്തില്‍ പറയുന്നു.
ഇന്ത്യ അതിന്റെ പൂര്‍ണ്ണ വളര്‍ച്ച കൈവരിച്ച് ചൈനയെ മറികടക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലവിലുള്ള കോട്ടങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടത്തി എത്രയും വേഗം പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കണമെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യാ നിയന്ത്രണം മൂലം യുവാക്കളുടെ സംഖ്യ കുറഞ്ഞുവരുന്നത് ചൈനയ്ക്ക് തിരിച്ചടിയായി മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: