ന്യൂദല്‍ഹി: എടിഎമ്മുകളിലെ സൗജന്യ ഇടപാട് പത്തു തവണയാക്കി എസ്ബിഐ ഉയര്‍ത്തി. അതായത് അഞ്ചു തവണ എസ്ബിഐ എടിഎമ്മില്‍നിന്നും അഞ്ചു തവണ മറ്റ് ബാങ്കിന്റെ എടിഎമ്മുകളില്‍നിന്നും സൗജന്യമായി പണം പിന്‍വലിക്കാം. തുടര്‍ന്നുള്ള ഇടപാടുകള്‍ക്കു പണം നല്‍കണം.
മെട്രോ നഗരങ്ങളില്‍ എട്ടു തവണയായി സൗജന്യ ഇടപാട് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് അഞ്ചു തവണ എസ്ബിഐ എടിഎമ്മില്‍നിന്നും മൂന്നു തവണ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്നും പണം പിന്‍വലിക്കാം. മിനിമം ബാലന്‍സ് ആവശ്യമുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്കാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. മറ്റ് അക്കൗണ്ടുകള്‍ക്ക് നാല് ഇടപാടുകള്‍ മാത്രമായിരിക്കും സൗജന്യമെന്നും എസ്ബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ പത്രക്കുറിപ്പില്‍ പറയുന്നു. നാല് സൗജന്യ ഇടപാടുകള്‍ക്കു ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, എടിഎം സര്‍വീസുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള സര്‍ക്കുലര്‍ പിന്‍വലിച്ച് എസ്ബിഐ ഉത്തരവിറക്കിയിരുന്നു. ജൂണ്‍ ഒന്നു മുതല്‍ സൗജന്യ എടിഎം സേവനം നിര്‍ത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവാണ് പ്രതിഷേധത്തെ തുടര്‍ന്ന് എസ്ബിഐ പിന്‍വലിച്ചത്. പിന്നാലെ, മാസത്തില്‍ നാല് എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ സര്‍ക്കുലര്‍ എസ്ബിഐ പുറത്തിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: