കോഴിക്കോട്: ഇരുവഞ്ഞിപുഴയില്‍ അഞ്ച് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി നല്കിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പശ്ചിമഘട്ട പുഴസംരക്ഷണ സമിതി ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ ഒന്നും സ്വകാര്യ കമ്പനികളുടെ നാലും കമ്പനികള്‍ക്കാണ് അനുമതി നല്‍കിയത്. സ്വകാര്യമേഖലയിലെ ഒരു പദ്ധതി പ്രവര്‍ത്തി പൂര്‍ത്തിയായി. രണ്ടാമത്തേതാണ് ഇപ്പോള്‍ അരിപ്പാറയില്‍ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നത്. ഇരവഞ്ഞിപുഴയില്‍ ഓരോ കിലോമീറ്റര്‍ ഇടവിട്ടാണ് ഓരോ പദ്ധതിയും. അരിപ്പാറയില്‍ നടക്കുന്ന പ്രവൃത്തിയുടെ ഭാഗമായി പുഴയുടെ ഈ ഭാഗം പൂര്‍ണമായും കിളച്ചുമറിച്ച നിലയിലാണ്. 75 മീറ്റര്‍ വീതിയുണ്ടായിരുന്ന പുഴയില്‍ 33 മീറ്റര്‍ നീരൊഴുക്കുണ്ടായിരുന്നത് ഇപ്പോള്‍ രണ്ട് മീറ്ററിലേക്ക് ചുരുങ്ങിയിട്ടുണ്ട്. വനഭൂമിയും പുഴ പുറമ്പോക്കുകളും വ്യാപകമായി കയ്യേറി മണ്ണ് പുഴയിലേക്ക് ഇറക്കിയിട്ട നിലയിലാണ്.
ഒഴുകി പാഴാകുന്ന വെള്ളം തടഞ്ഞുനിര്‍ത്തി വൈദ്യുതി ഉല്പാദിപ്പിക്കുന്നതാണ് പദ്ധതിയെന്നാണ് കമ്പനികളുടെ വാദം. എന്നാല്‍ വന്‍ പാറകളടക്കം പൊട്ടിച്ചും കുഴിച്ചുമെടുത്തുള്ള പ്രവൃത്തി തീരുന്നതോടെ പുഴതന്നെ ബാക്കിയാകുമോ എന്ന് സംശയമാണ്.
അരിപ്പാറയിലെ നിര്‍മ്മാണത്തിനുവേണ്ടി നടത്തിയ പാറ പൊട്ടിക്കലില്‍ 32 വീടുകള്‍ക്ക് കേടുപറ്റി. യാതൊരുവിധ പാരിസ്ഥിതിക ആഘാതപഠനവും നടത്താതെയാണ് എല്ലാ പദ്ധതികള്‍ക്കും അനുമതി നല്‍കിയിട്ടുള്ളത്. ജില്ലയിലെ ഇരുവഴിഞ്ഞി, പൂനൂര്, ഇരുതുള്ളി പുഴകളില്‍ നടക്കുന്ന വ്യാപക കയ്യേറ്റം സംബന്ധിച്ച് ഉടന്‍ സര്‍വ്വെ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇരുവഴിഞ്ഞിപുഴയിലെ പദ്ധതി പ്രദേശങ്ങള്‍ പശ്ചിമഘട്ട പുഴ സംരക്ഷണസമിതി ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ചെയര്മാന് പി.എച്ച്. താഹ, ജന. സെക്രട്ടറി മൊയ്തു കണ്ണങ്കോടന്‍, അഷറഫ് വാവാട്, എം.എ. രാമചന്ദ്രമാരാര്‍, മേല്‍നോട്ട സമിതിയംഗം ടി.വി. രാജന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: