കണ്ണൂര്‍: എംപിയുടെ പ്രാദേശിക വികസന പദ്ധതികളിലുള്‍പ്പെടുത്തി പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് കെ.കെ.രാഗേഷ് എംപി പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന എംപി ലാഡ്സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവെ സമ്മര്‍ദം ചെലുത്താന്‍ ശേഷിയില്ലാത്തവരെന്ന നിലക്ക് പട്ടിക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികളിലേറെയും അവഗണിക്കപ്പെടുന്ന അവസ്ഥ നിലവിലുണ്ട്. നിസ്സാര തടസ്സങ്ങളുടെ പേരില്‍ കുടിവെള്ളമുള്‍പ്പെടെ ഈ വിഭാഗങ്ങള്‍ക്കായി അനുവദിച്ച വിവിധ പദ്ധതികള്‍ അനിശ്ചിതമായി നീണ്ടുപോവുകയാണ്. ഇവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ആവശ്യമാണെന്നും എം.പി പറഞ്ഞു.
എംപി ഫണ്ടില്‍ നിന്ന് നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ക്ക് മൂന്നു മാസത്തിനകം ഭരണാനുമതി നല്‍കണമെന്നാണ് ചട്ടമെങ്കിലും ഇക്കാര്യത്തില്‍ പലപ്പോഴും വീഴ്ചയുണ്ടാവുന്നുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ഭരണാനുമതി നീളുന്ന സാഹചര്യമുണ്ടായാല്‍ അക്കാര്യം യഥാസമയം എം.പിയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടപ്പിലാക്കാന്‍ ബാക്കിയുള്ള ഓരോ പദ്ധതിയിലെയും എന്തെല്ലാം പ്രവൃത്തികള്‍ എത്രസമയം കൊണ്ട് പൂര്‍ത്തിയാക്കും എന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് നിര്‍വഹണ ഉദ്യോഗസ്ഥനും കരാറുകാരനും ഒപ്പുവച്ച് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: