ഇരിട്ടി: ആറളംഫാമില്‍ പിടികൂടി കൂട്ടിലടച്ച നാലോളം പേരെ കൊലചെയ്ത എന്ന് കരുതുന്ന ചുള്ളിക്കൊമ്പന് ഏറെ അക്രമാസക്തനെന്നു വനം വകുപ്പ് അധികൃതര്‍. ഇതിനാല്‍ ചുള്ളിക്കൊമ്പനെ കാണുന്നതിനും വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശനം നടത്തുന്നതിനും അധികൃതരുടെ കര്‍ശന വിലക്ക്. ആന കൂടുതകര്‍ത്ത് പുറത്തേക്കു കടക്കാനുള്ള ശ്രമം നടത്തുന്നതിനാലും, ചുള്ളിക്കൊമ്പന്റെ കൂടെ ഉണ്ടായിരുന്ന കാട്ടാനകള്‍ എത്തി കൂടുതര്ത്തു ആനയെ രക്ഷിച്ചു കൊണ്ടുപോവാനുള്ള സാദ്ധ്യത കണക്കിലെടുത്തും പ്രദേശത്തു തോക്കേന്തിയ വനപാലകരുടെ സംരക്ഷണ വലയമൊരുക്കി. ആന വന്നാല്‍ തുരത്താനുള്ള പടക്കങ്ങളും വനപാലകര്‍ ശേഖരിച്ചു വച്ചിട്ടുണ്ട്.
ചുള്ളികൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടി കൂട്ടിലെത്തിക്കാനായി ഫാമില്‍ എത്തിച്ച പ്രത്യേകം പരിശീലനം ലഭിച്ച കുംകിയാനകളെ ഇന്ന് തിരികെ കൊണ്ടുപോകും. ആദിവാസി പുനരധിവാസമേഖലയിലും ആറളം വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി അക്രമങ്ങള്‍ നടത്തുകയും, നാല് പേരുടെ ജീവന് അപഹരിക്കുകയും ചെയ്ത ചുള്ളിക്കൊമ്പനെയാണ് ഇന്നലെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ചു പിടികൂടിയത്.
വളയംചാലില്‍ പ്രത്യേകം തയാറാക്കിയ കൂട്ടിനകത്തുവെച്ചു മെരുക്കിയ ആനയെ ആഴ്ചകള്‍ക്ക് ശേഷം കോടനാട് ആന വളര്‍ത്ത് കേന്ദ്രത്തിലേക്ക് മാറ്റും.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാലോളം പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ മരിച്ചത്. പുനരധിവാസ മേഖലയിലും കൃഷിയിടത്തിലും ഇറങ്ങുന്ന കാട്ടാനകള്‍ ആദിവാസി കുടിലുകളും മറ്റും തകര്‍ക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. ചുള്ളികൊമ്പനെ മാത്രം പിടിച്ചാല്‍ തീരുന്നതല്ല ഇവിടുത്തെ പ്രശ്നം. മോഴയുള്പെടെ പതിനഞ്ചോളം കാട്ടാനകളാണ് ജനവാസമേഖലയില്‍ വിഹരിക്കുന്നത്. ചുളളികൊമ്പനെ ഇന്നലെ പിടിക്കുമ്പോഴും ഈ ആനയാണോ ഇത്രയും ജീവനെടുത്തതെന്ന കാര്യത്തില്‍ വനം വകുപ്പിന് ഉറപ്പില്ലന്ന് ആദിവാസികളും ജനപ്രതിനിധികളും പറയുന്നത്. അത് കൊണ്ട് തന്നെ പതിനഞ്ചോളം ആനകളെയും ജനവാസ കേന്ദ്രത്തില്‍ നിന്ന് പിടികൂടണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: