ശ്രീനഗര്‍: സൈനിക ഓഫീസര്‍ ലഫ്. ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരകരാണെന്ന് കശ്മീര്‍ പോലീസ്. ഫയാസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് പോലീസുകാരില്‍ നിന്ന് തട്ടിയടുത്ത ഇന്‍സാസ് റൈഫിളാണെന്നും പോലീസ് സംശയിക്കുന്നു. ഫയാസിന്റെ മൃതദേഹത്തിന്റെ സമീപത്തുനിന്ന് ഇന്‍സാസ് റൈഫിളിന്റെ ഒഴിഞ്ഞ കാട്രിഡ്ജുകള്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, ഫയാസിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഐജി ഗിലാനി നിഷേധിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മര്‍ദനമേറ്റതായി വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഉമര്‍ ഫയാസ് അഞ്ചു മാസം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു ഉമര്‍. ചൊവ്വാഴ്ച രാത്രിയോടെയാണ് ഷോപിയാനിലെത്തിയത്. താമസ സ്ഥലത്തുനിന്നാണ് ഭീകരര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഫയാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച ഷോപ്പിയാനില്‍ സുരക്ഷാസൈന്യം ഭീകരര്‍ക്കുവേണ്ടി വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിനുശേഷം മടങ്ങിയ സുരക്ഷാ സൈനികര്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഗ്രാമീണനും രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: