ഇരിട്ടി: മലയോരത്ത് ഉണ്ടായ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളും കൃഷിയും നശിച്ചു. വൈദ്യുതി തൂണുകള്‍ക്ക് മുകളില്‍ മരംവീണതിനാല്‍ മലയോരത്ത് വൈദ്യുതി ബന്ധവും നിലച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഇരിട്ടി ഉള്‍പെടെ മലയോരത്താകെ കനത്ത കാറ്റും മഴയും ഉണ്ടായത്. ആറളം പഞ്ചായത്തിലാണ് വ്യാപക നാശ നഷ്ടം ഉണ്ടായത്. ആറളം ഫാം, ചതിരൂര്‍, കോഴിയോട്, മാങ്ങോട് കണിയാറമുക്ക്, പുതിയങ്ങാടി, വീര്‍പ്പാട്, കീഴ്പ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചത്. മാങ്ങോട് കണിയാറമുക്കില് കുന്നുംപുറത്ത് മാത്യുവിന്റെ വീട് മരം വീണ് പൂര്‍ണമായി തകര്‍ന്നു. പുതിയങ്ങാടിയിലും കോഴിയോടുമായി കദീജ വലിയതൊടുവില്‍, സക്കീന പടിക്കാമണ്ണില്‍, തെങ്ങുംപള്ളി അപ്പച്ചന്, സി. വിനോദ്, ടി. കദീജ എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നു. ചതീരൂരിലെ രാജു എടപ്പള്ളിക്കുളം, സന്തോഷ് കൊച്ചുപുര, ടോമി ചേന്നംകുളം, ടോമി മുണ്ടക്കല്‍ എന്നിവരുടെ വീടുകളും തകര്‍ന്നു. മേഖലയിലെ റബര്‍, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും വ്യാപകമായി നശിച്ചു. ആറളം ഫാമില്‍ ഗ്രാമീണ റോഡുകളിലെല്ലാം മരം കടപുഴകി വീണ് ഗതാഗതം തടസപെട്ടു.കൊലയാളി ആനയെ മയക്ക് വെടി വെച്ചെങ്കിലും നാല് മണിക്കൂറിന് ശേഷമാണ് പുറത്തെത്തിക്കാനായത്. ചതിരൂര്‍ പുതിയങ്ങാടി ആറളം ഫാം മേഖലയില്‍ റോഡിന് കുറുകെ കടപുഴകി വീണ മരങ്ങള്‍ ഫയര്‍ ഫോഴ്സെത്തി രാത്രി വൈകിയാണ് മുറിച്ച് മാറ്റി ഗഗാതതം പുനസ്ഥാപിച്ചത്. ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് കെ.വേലായുധന്, പഞ്ചായത്തംഗങ്ങളായ ജോഷി പാലമറ്റം, റഹിയാനത്ത് സുബി, ജിമ്മി അന്ത്യനാട്ട്, ഷാന്റി പഴയതോട്ടം, അരവിന്ദന് അക്കാനിശേരി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: