വിവേകാനന്ദാദി യതീന്ദ്രന്മാരെയും രബീന്ദ്രാദി കവീന്ദ്രന്മാരെയും ആത്മാവില്‍ ആവാഹിച്ചാണ് താന്‍ വംഗദേശത്തുനിന്നും മലയാളമണ്ണിലെത്തിയതെന്ന് മഹാകവി കുമാരനാശാന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണ ധര്‍മപരിപാലന യോഗത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന ആശാന് യോഗത്തിന്റെ മുഖപത്രത്തിന് ‘വിവേകോദയം’ എന്ന നാമം തന്നെ നല്കി. ആശാന് സ്വാമിജിയോടുണ്ടായിരുന്ന അനല്പമായ ആദരവിന് മറ്റൊരു സാക്ഷിപത്രം വേണ്ട.
ശ്രീനാരായണഗുരുദേവന്‍ തന്റെ പേരിലൊരു പ്രസ്താവന പ്രസിദ്ധപ്പെടുത്തുന്നതിന് ‘വിവേകോദയത്തെ’യല്ല തിരഞ്ഞെടുത്തതെന്ന വസ്തുതയ്ക്ക് സമകാലീന പ്രസക്തിയുണ്ട്. ‘താന്‍ യാതൊരു ജാതിയുടെയോ മതത്തിന്റെയോ മറ്റ് വിഭാഗത്തിന്റെയോ പ്രതിനിധി അല്ല’ എന്നുള്ള പ്രഖ്യാപനം ഗുരുദേവന് നടത്തിയത്, ശ്രീരാമകൃഷ്ണസംഘത്തിന്റെ മുഖപത്രമായ ‘പ്രബുദ്ധകേരളം’ മാസികയിലൂടെയായിരുന്നു. ആലുവ അദ്വൈതാശ്രമത്തില്‍വച്ചാണ് ഗുരുദേവന് പ്രസ്തുത പ്രസ്താവന തയ്യാറാക്കിയത്.
‘വിദ്യകൊണ്ട് പ്രബുദ്ധരാകുവാന്‍’ ആഹ്വാനം ചെയ്ത ഗുരുദേവനെപ്പോലെ ‘പ്രബുദ്ധ കേരളം’ ആരംഭിച്ച നിര്‍മലാനന്ദ സ്വാമികളും കേരളത്തെ നവോത്ഥാനത്തിന്റെ നവയുഗത്തിലേക്ക് നയിക്കാന്‍ കഠിനപ്രയത്നം ചെയ്ത മഹാത്മാവാണ്. സ്വാമി വിവേകാനന്ദന് കണ്ട ഭ്രാന്താലയത്തെ ചികിത്സിക്കാനെത്തിയ ഭിഷഗ്വരനായിരുന്നു, സ്വാമിജിയുടെ സഹോദരസന്യാസിയായ നിര്‍മലാനന്ദ സ്വാമികള്‍. ‘യതിശാര്‍ദ്ദൂലന്‍’ എന്ന് കുമാരനാശാനാല്‍ വിശേഷിപ്പിക്കപ്പെട്ട നിര്‍മലാനന്ദ സ്വാമികളാണ് കേരളത്തില്‍ വിവേകാനന്ദ സന്ദേശപ്രചാരണത്തിന് നേതൃത്വം നല്‍കിയത്.
തൃശൂരില്‍ ആരംഭിച്ച ‘വിവേകോദയം സമാജ’ത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു സ്വാമി ചിന്മയാനന്ദന് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന സവിശേഷ സ്ഥാനത്തിന് തൃശൂര്‍ നഗരം അര്‍ഹമായതില്‍ ‘വിവേകോദയം സമാജം’ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. സമാജം ആരംഭിച്ചതിന്റെ ശതാബ്ദി വര്‍ഷമാണ് 2017.
തിരുവിതാംകൂറിലും കൊച്ചിയിലും മാത്രമല്ല, മലബാറിലും ‘വിവേകോദയം’ ഇരുപതാംനൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ സമ്മേളനം, പിണറായിലുള്ള പാറപ്പുറത്തെ വിവേകാനന്ദ വായനശാലയില്‍ വച്ചായിരുന്നുവല്ലോ നടന്നത്.
സ്വാമി വിവേകാനന്ദന്റെ ജന്മനാടായ ബംഗാള്‍ കഴിഞ്ഞാല്‍ ഒരുകാലത്ത് ആ മഹാത്മാവിന്റെ സ്വാധീനം ശക്തമായിരുന്നത് കേരളത്തിലായിരുന്നു. സോഷ്യലിസം പകുതി അപ്പമെങ്കിലും നല്കുമെന്നതിനാല് കഴിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥയേക്കാള്‍ എന്തുകൊണ്ടും അത് നല്ലതാണെന്നും അതുകൊണ്ടുതന്നെ താനൊരു സോഷ്യലിസ്റ്റാണെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ പ്രസ്താവന സാന്ദര്‍ഭികമായി കേരളത്തില്‍ ആഘോഷിക്കപ്പെട്ടു.
കമ്യൂണിസ്റ്റുകാരും ഹിന്ദുത്വവാദികളും തമ്മിലുള്ള ആശയപരമായ സംവാദങ്ങളില്‍ സ്വാമി വിവേകാനന്ദന് നിറഞ്ഞുനില്‍ക്കാറുണ്ട്. എന്നാല്‍ അപൂര്‍വം സന്ദര്‍ഭങ്ങളിലെ ഇരുവരും പരസ്പരം സഹകരിച്ചിട്ടുള്ളൂ. കവടിയാറില്‍ ഒരു വിവേകാനന്ദപ്രതിമ സ്ഥാപിതമാകുകയുണ്ടായല്ലൊ. ഉപരാഷ്ട്രപതി പങ്കെടുത്ത പ്രതിമാ അനാവരണ സമ്മേളനത്തിനുശേഷം വന്‍ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്. സ്വാമി വിവേകാനന്ദന് സുരപാനിയായിരുന്നു എന്നാണ് പിന്നീട് നടന്ന ചൂടുള്ള ചര്‍ച്ച. ഒരു ജനപ്രതിനിധിയുടെ അവഗണിക്കേണ്ട ജല്പനത്തെ ഏറെക്കാലം പലരും ആഘോഷിച്ചു. അതേസമയം ആ ചടങ്ങില്‍ പങ്കെടുത്ത കൊല്‍ക്കത്ത വിവേകാനന്ദ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും പ്രസിദ്ധ വാഗ്മിയുമായ സ്വാമി ആത്മപ്രിയായനന്ദയുടെ മുഖ്യ പ്രഭാഷണം തീര്‍ത്തും അവഗണിക്കപ്പെട്ടു. സ്വാമി വിവേകാനന്ദന് ഒരിക്കല്‍ക്കൂടി കേരളം സന്ദര്‍ശിച്ചാല്‍ ‘ദൈവത്തിന്റെ സ്വന്തം നാടി’നെക്കുറിച്ച് അദ്ദേഹം എന്തു പറയും?
വിവേകാനന്ദനാമത്തിന്റെയും സൂക്തങ്ങളുടെയും ഉപരിപ്ലവമായ വിനിയോഗത്തിന് ഉപരിയായി ആ മഹാത്മാവ് മുന്നോട്ടുവച്ച ജീവിതദര്‍ശനം ഗുണപരമായ പരിവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ പ്രായോഗികമാക്കുന്നുണ്ടോ? വിശദവും വിശകലനാത്മകവുമായ ഉത്തരം ലഭിക്കേണ്ട ചോദ്യമാണിത്.
ജനസാമാന്യത്തിന് ആരാധനാ സ്വാതന്ത്ര്യം ലഭ്യമാക്കുക എന്ന ശ്രീരാമകൃഷ്ണ ആദര്‍ശം ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ നടന്നപ്പോള്‍ മഹാകവി വള്ളത്തോള്‍ പാടി,
‘അയി സ്വാമി വിവേകാനന്ദന്
തത്ര ഭവാന് കണ്ട
ഉന്മത്ത കേരളമിതാ
ഉദ്ബുദ്ധ കേരളമാകുന്നു.’
സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം(1892) കഴിഞ്ഞ് നാല് പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ‘ആധുനിക കാലത്തെ അദ്ഭുതം’ എന്ന് ഗാന്ധിജിയാല്‍ വിശേഷിപ്പിക്കപ്പെട്ട വിളംബരം നടന്നത്. ആ വിളംബരം കേരളത്തിനു മാത്രമല്ല, സമസ്ത ഭാരതത്തിനും നല്കിയ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. എന്നാല്‍ വിളംബരം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വാമി വിവേകാനന്ദനും ആ മഹാത്മാവിന്റെ ശിഷ്യ-പ്രശിഷ്യന്മാരും വിഭാവനം ചെയ്ത പ്രകാരം കേരളം പ്രബുദ്ധമായിട്ടുണ്ടോ?
നമ്മുടെ നാട് അകപ്പെട്ടിരിക്കുന്ന അപകടസന്ധിയില്‍ നിന്നും മോചനം നേടാന്‍ വിവേകാനന്ദ സന്ദേശ പ്രചാരണം തീവ്രമാക്കേണ്ടിയിരിക്കുന്നു. ‘വൈദ്യുതാഘാത പ്രതീതി ഉളവാക്കുന്ന ആ വാഗൈ്വഖരിയുടെ ഉടമയെ’-കേരളത്തിലെ യുവജനത അവരുടെ ജീവിതസാരഥിയാക്കേണ്ടിയിരിക്കുന്നു. പൗരുഷത്തിന്റെ പ്രതീകം, ദേശീയതയുടെ പ്രവാചകന്, സ്വരാജ്യസ്നേഹിയായ സന്യാസി എന്നിങ്ങനെയെല്ലാം വാഴ്ത്തപ്പെട്ടു സ്വാമി വിവേകാനന്ദന്.
‘മാനവനിര്‍മാണത്തിലൂടെ രാഷ്ട്രപുനരുദ്ധാരണം’ എന്ന ചിന്താഗതിയുടെ ആദ്യശില്പി സ്വാമി വിവേകാനന്ദനായിരുന്നു. സ്വാമിജിയുടെ പ്രതീക്ഷകളെല്ലാം യുവജനങ്ങളിലായിരുന്നു. അധികാരക്കൊതിയന്മാര് വച്ചുനീട്ടുന്ന അമിത പ്രതീക്ഷകളെയും അസ്പഷ്ട സ്വപ്നങ്ങളെയും അവഗണിക്കാന്‍ നമ്മുടെ നാടിന്റെ യുവജനതയ്ക്ക് കഴിയണം.
ശ്രീരാമകൃഷ്ണ പ്രസ്ഥാനം ഉത്തരോത്തരം വളര്‍ന്ന നിര്‍മലാനന്ദ കാലഘട്ടത്തിലാണ് (1911-1938) കേരളത്തില്‍ ‘വിവേകോദയം’ ആരംഭിച്ചത്. സ്വാമി വിവേകാന്ദന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ (1963 ല്‍)വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം മലയാളത്തിലേക്ക് പൂര്‍ണമായും പരിഭാഷപ്പെടുത്തുകയുണ്ടായി. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിയോട് അനുബന്ധിച്ച് കോടികള്‍ മുടക്കിയുള്ള ആഘോഷങ്ങള്‍ തത്പരകക്ഷികള്‍ക്ക് ഗുണമായി എന്നല്ലാതെ നമ്മുടെ നാടിന് ഗുണപരമായ ഒരു നേട്ടവും ലഭ്യമായില്ല. സ്വാമിജിയുടെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികാഘോഷം 2017 ലാണ്. ആഘോഷം തനിയാവര്ത്തനമാകാതിരിക്കുവാന് കേരളത്തിലെ പ്രബുദ്ധ സമൂഹം ശ്രദ്ധിക്കേണ്ടതാണ്.
മനുഷ്യന്റെ ഭാവി ആത്മീയവും സാംസ്കാരികവുമായ കര്‍മകാണ്ഡത്തിലൂടെ പ്രചോദിപ്പിക്കുന്ന കാര്യത്തിലാണ് ശ്രീരാമകൃഷ്ണ വിവേകാനന്ദ സ്വാധീനത മലയാളത്തില്‍ പ്രകടമാകുന്നത്. ഗാന്ധിയുഗാരംഭത്തിന് മുന്‍പേ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ സാമൂഹിക തലത്തില്‍ സാര്‍ത്ഥകമാക്കുവാന്‍ കേരളത്തിന് കഴിഞ്ഞത് സ്വാമി വിവേകാനന്ദന് എന്ന ശക്തിസ്രോതസ്സിലൂടെയായിരുന്നു.
ആ ചരിത്രസത്യം മനസ്സിലാക്കി കേരളത്തിലെ സമകാലീന യുവതലമുറ വിവേകാനന്ദ സാഹിത്യസാഗരത്തിലേക്ക് ആഴ്ന്നിറങ്ങുവാനും അതുവഴി വിശ്വമാനവികതയുടെ ദര്ശനവിഹായസ്സിലേക്ക് പറന്നുയരുവാനുള്ള പരിശീലനം ആര്‍ജ്ജിക്കേണ്ട അസുലഭ സന്ദര്‍ഭമാകണം ചരിത്രപ്രസിദ്ധമായ ആലുവ ശിവരാത്രി മണപ്പുറത്തു നടക്കുന്ന ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: