കണ്ണൂര്‍: കഴിഞ്ഞദിവസം രാത്രി അനുഭവപ്പെട്ട കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായി. ജില്ലാ ആശുപത്രിയിലെ ഗര്‍ഭിണികളുടെയും കുട്ടികളുടെയും വാര്‍ഡില്‍ വെള്ളം കയറിയത് രോഗികളെ ഭയപ്പെടുത്തി. കണ്ണൂര്‍ കോടതിയിലും വെള്ളം കയറി. പഴയ ബസ് സ്റ്റാന്റിന് സമീപം അണ്ടര്‍ബ്രിഡ്ജിന് താഴെയുള്ള റോഡില്‍ വെള്ളം കയറിയത് മൂലം മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് വെള്ളം കയറിയത്. ജി-1 വാര്‍ഡിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ തറയില്‍ കിടന്നവരുടെ ശരീരത്തിലും രോഗികളുടെ തുണികളും മറ്റും വെള്ളത്തിലായി. കഴിഞ്ഞദിവസം മഴ പെയ്തപ്പോഴും വാര്‍ഡിനകത്തേക്ക് വെള്ളം ഒഴുകിയെത്തിയിരുന്നുവെങ്കിലും അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടക്കുകയായിരുന്നു. വാര്‍ഡിന് സമീപം അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെങ്കിലും വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാനുള്ള പ്രവൃത്തികളൊന്നും നടത്താത്തതാണ് രോഗികള്‍ക്ക് ദുരിതമായി മാറിയത്. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപകമായ കൃഷിനാശവും മറ്റും സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണ് ഒട്ടേറെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: