കടുത്തുരുത്തി: ജനങ്ങള്‍ കുടിവെളളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ആയാംകുടി സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്‍വശത്തുളള പൈപ്പ് പൊട്ടി ആയിരകണക്കിന് ലിറ്റര്‍ കുടിവെളളമാണ് പാഴാകുന്നത്. പൈപ്പ് പൊട്ടി റോഡിലൂടെ കുടിവെളളം ഒഴുകുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കാതെ കടുത്തുരുത്തി ജലവിതരണ വകുപ്പ് അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പഞ്ചായത്തില്‍ രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്ന ആയാംകുടി, മധുരവേലി, മുണ്ടാര്‍ പ്രദേശങ്ങളിലേക്ക് കുടിവെളള വിതരണം നടത്തുന്നത് ഈ പൈപ്പുകളിലൂടെയാണ്. രണ്ട് ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് പൈപ്പിലൂടെ വൈളളമെത്തുന്നത്. പൈപ്പ് പൊട്ടിയതോടെ കുടിവെളളത്തിനായി പ്രദേശവാസികള്‍ കിലോമീറ്റര്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഇതിനിടയിലാണ് കടുത്തുരുത്തി, കല്ലറ, മുളക്കുളം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ വിവിധയിടങ്ങളില്‍ പൈപ്പുകള്‍ പൊട്ടി ലിറ്റര്‍ കണക്കിന് കുടിവെളളമാണ് ഇത്തരത്തില്‍ പാഴാകുന്നത്. കടുത്തുരുത്തി പഞ്ചായത്തിലെ കൊരക്കാല സിഎസ്ഐ പളളിയുടെയും ആയാംകുടി കപ്പോളയുടെയും സമീപത്തും മുളക്കുളം പഞ്ചായത്തിലെ പെരുവയിലും മാസങ്ങളായി പൈപ്പ് പൊട്ടി ജലം പാഴാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: