എരുമേലി: കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടി വിജയിച്ചിട്ടും ഉന്നതപഠനത്തിന് സീറ്റില്ലാതെ വന്നതോടെ നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എരുമേലി ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുര്‍ഗതി. പഞ്ചായത്തിലെ ആകെയുള്ള ഏഴ് ഹൈസ്കൂളുകളില്‍ നിന്നായി 525 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. ഇതില്‍ 400 പേരും 90% മാര്‍ക്കും, 50ഓളം പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങി ജയിച്ചവരുമാണ്. എന്നാല്‍ എയ്ഡഡ് മേഖലയിലുള്ള പഞ്ചായത്തിലെ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ 150 സീറ്റുകള്‍ ഉണ്ടെങ്കിലും ഇവിടെ എസ്എസ്എല്‍സിക്ക് 147 പേരാണ് ജയിച്ചു. അണ്‍എയ്ഡഡ് മേഖലയിലാണെങ്കില്‍ വാവര് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ 50 സീറ്റുകളുമാണുള്ളത്. 525 പേര് ജയിച്ച പഞ്ചായത്തില്‍ വെറും 197 പേര്‍ക്ക് മാത്രം പഠിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. എന്നാല്‍ സമീപപ്രദേശമായ പത്തനംതിട്ട ജില്ലയിലെ വെണ്‍കുറിഞ്ഞിയില്‍ 275 സീറ്റും, കിസുമം എച്ച് എസ് എസില്‍50ഉം സീറ്റുകള്‍ വീതമാണുള്ളത്.
എരുമേലിപഞ്ചായത്തില് മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് സ്വന്തം സ്കൂളില്‍ പോലും പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മാര്‍ക്കല്ല മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്ന സംഭാവന നല്കി കുട്ടികളെ പഠിപ്പിക്കേണ്ട ഗതികേടിലാണ് രക്ഷിതാക്കള്‍. ഇത് ലക്ഷങ്ങളുടെ തലവരി പണമെന്ന വിദ്യാഭ്യാസ അഴിമതി കച്ചവടത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നും രക്ഷകര്‍ത്താക്കള്‍ തന്നെ പറയുന്നു. ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നതും മലയോര മേഖലയിലെ കുട്ടികളാണ്. കണമല സാന്തോം സ്കൂളില്‍ നിന്ന് 107 പേരും, ഇടകടത്തി ഉമ്മിക്കുപ്പ സെന്റ്മേരീസ് സ്കൂളില്‍ നിന്നു നൂറുപേരും, മുട്ടപ്പള്ളി തിരുവളളുവര്‍ സ്കൂളില്‍ നിന്ന് 20പേരും ഉള്‍പ്പെടെ 241 പേര് ജയിച്ചിട്ടും ഉപരിപഠനത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ്. എരുമേലിയിലും, കിഴക്കന്‍ മേഖലയിലുമായി ഓരോ പ്ലസ് ടു സ്കൂള്‍ കൂടി അനുവദിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് പരിഹാരമാകുമെന്ന് നാട്ടുകാരും പറയുന്നു. അല്ലാത്തപക്ഷം പഠനം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും കുട്ടികളും പറയുന്നു.
പ്രൊഫഷണല്‍ കോഴ്സുകളുള്ള ഐടിഐ, പോളിടെക്നിക് കേന്ദ്രങ്ങളും പഞ്ചായത്തില്‍ അനുവദിച്ചാല്‍ കുട്ടികള്‍ക്ക് ഏറെ ആശ്വാസമാകുമെന്ന് അധികൃതര്‍ തന്നെ പറയുന്നു. ഉന്നതപഠനത്തിന് രണ്ട് സ്വകാര്യ സ്വാശ്രയകോളജുകളുണ്ടെങ്കില് പോലും പ്ലസ്ടു പഠനത്തിന് കഴിയാതെ ദുരിതത്തിലാണ് കുട്ടികള്‍. എസ്എസ്എല്‍സി പഠനം കഴിഞ്ഞാല്‍ ഉന്നത പഠനമെന്നത് സ്വപ്നമായി അവശേഷിക്കുകയാണിപ്പോള്‍. പ്ലസ് ടു പഠനത്തിന് സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ കൂടുതല്‍ സ്കൂളുകളെ ഹയര്‍ സെക്കന്ററിയാക്കി ഉയര്‍ത്തുകയോ വേണമെന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഐടിഐ സ്ഥാപിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. വന്‍ തുകകള്‍ സംഭാവന നല്കാന് കഴിയാത്ത സാധാരണക്കാരുടെ കുട്ടികളെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ മറ്റ് നടപടികള്‍ സ്വീകരിക്കേണ്ട സ്ഥിതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: