തൃശൂര്‍: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകവലി വ്യാപകമാണെന്ന് പഠനം. തൃശൂര്‍ ജില്ലയിലെ കോളജ് വിദ്യാര്‍ഥികളില്‍ 16 ശതമാനത്തിലേറെയും സിഗററ്റിന്റെയോ ബീഡിയുടെയോ രൂപത്തില്‍ പുകവലിക്കുന്നുണ്ടെന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
രണ്ട് കോളജുകളെ അടിസ്ഥാനമാക്കിയായിരുന്നു സാമ്പിള്‍ പഠനം. ഈ കോളജുകളിലെ 15 മുതല്‍ 24 വയസുവരെയുള്ള 402 വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ ഇവരില്‍ 35.4 ശതമാനം പേരും ദിവസവും പുകവലിക്കുന്നവരാണെന്ന് കണ്ടെത്തി. പുകവലിക്കുന്നവരില്‍തന്നെ 72.3 ശതമാനം പേരിലും സിഗററ്റാണ് ഏറെ പ്രചാരത്തിലുള്ള പുകയില ഉത്പ്പന്നമെന്നും കണ്ടെത്തി. സിഗററ്റിന്റെ ഉപയോഗം ഏഴു വയസില്‍പോലും ആരംഭിക്കുന്നുവെന്നും ‘മധ്യകേരളത്തിലെ യുവാക്കളില്‍ ലഹരിപദാര്‍ത്ഥ ദുരുപയോഗത്തിന്റെ കാരണങ്ങളും വ്യാപ്തിയും’ എന്ന പഠനം കണ്ടെത്തി.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കമ്യൂണിറ്റി മെഡിസിന് ആന്‍ഡ് പബ്ലിക് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ ഗവേഷകര്‍ വിദ്യാര്‍ഥികള്‍ക്ക് നല്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. പ്രായം, മാതാപിതാക്കളുടെ വിദ്യാഭ്യാസസ്ഥിതിയും തൊഴിലും, പുകയില ഉപയോഗത്തിന്റെ തരവും തോതും തുടങ്ങിയ വിവിധ സാമൂഹിക-ജനസംഖ്യാപരമായ സ്വഭാവസവിശേഷതകള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തങ്ങളുടെ സുഹൃത്തുക്കളില്‍ 46 ശതമാനവും, ബന്ധുക്കളില്‍ 29.9 ശതമാനവും രക്ഷിതാക്കളില്‍ 24.4 ശതമാനവും ഏതെങ്കിലും തരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി പഠനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പറഞ്ഞു.
സര്‍വേയില്‍ പങ്കെടുത്ത 83.6 ശതമാനം വിദ്യാര്‍ഥികളും പൊതുസ്ഥലത്തെ പുകവലി നിരോധനത്തെ അനുകൂലിച്ചതാണ് പ്രതീക്ഷ നല്കുന്ന കണ്ടെത്തല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ പുകവലി കര്‍ശനമായി വിലക്കുന്നതാണ് ഇന്ത്യന്‍ പുകയില നിരോധന നിയമം (കോട്പ 2003)ന്റെ സെക്ഷന്‍ 4.
പുകയിലയിലെ പുകയ്ക്ക് സുരക്ഷിതമായ അളവ് എന്നൊന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന പക്ഷേ പറയുന്നത്. നൂറുശതമാനം പുകയില വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനെയാണ് സംഘടന പ്രോത്സാഹിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: