ചേറ്റുവ: കടപ്പുറം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ചേറ്റുവ അഴിയുടെ വടക്കുഭാഗം ശക്തിയായ വേലിയേറ്റത്തെത്തുടര്‍ന്ന് വീട്ടിലേക്ക് വെള്ളം കയറി. കൊറ്റയില്‍ ബാബുമണിയുടെ വീടിനകത്തേക്ക് തിരമാലകള്‍ കയറിയതിനെത്തുടര്‍ന്ന് പാകം ചെയ്ത ആഹാരമുള്‍പ്പെടെ നഷ്ടപ്പെട്ടു. വീട്ടുപകരണങ്ങളും മറ്റും നശിച്ചു.
ചേറ്റുവ പുലിമുട്ടിന് തൊട്ടുണ്ടായിരുന്ന കരിങ്കല്‍ ഭിത്തിയുടെ മുകളിലേക്ക് തിരമാലകള്‍ അടിച്ച് കയറിയതിനെത്തുടര്‍ന്ന് തൊട്ടടുത്തുള്ള വീടിന് ചുറ്റും വെള്ളം തളംകെട്ടി നില്‍ക്കുകയാണ്.
നൂറ് മീറ്ററോളം നീളത്തില്‍ കടല്‍ഭിത്തി താഴ്ന്നിട്ടുണ്ട്. കാലവര്‍ഷം ആരംഭിക്കുമ്പോള്‍ അഴിയുടെ വടക്കേഭാഗത്തുള്ള കരിങ്കല്ല് ഭിത്തി പൂര്‍ണമായും നശിക്കാന്‍ സാധ്യതയുണ്ട്.
കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് പലതവണ ജില്ലാകളക്ടര്‍ സ്ഥലം എംഎല്‍എ എന്നിവരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ചേറ്റുവ അഴിയുടെ തൊട്ട് പുഴയോരത്ത്, ഒരുകോടിയോളം രൂപ ചെലവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച തീരദേശ പോലീസ് സ്റ്റേഷനും കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. കിഴക്കുഭാഗം തിരമാലകള്‍ അടിച്ച് സെപ്റ്റിക് ടാങ്കുകളും പൈപ്പുകളും തകര്‍ന്നു. കെട്ടിടത്തിന്റെ അടിത്തറയും അപകടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: