അമ്പലപ്പുഴ: അപകട ഭീഷണിയില്‍ വില്ലേജ് ഓഫീസ്. അമ്പലപ്പുഴ വില്ലേജ് ഓഫീസ് കെട്ടിടമാണ് ഏതു നിമിഷവും നിലംപതിക്കുമെന്ന നിലയില്‍ നില്‍ക്കുന്നത്.
1982ല്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ ഇതുവരെയാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. പൊരുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് ഇതിന്റെ ചുമതല.
വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ ഓഫീസ് അപകട ഭീഷണിയില്‍ നില്‍ക്കുന്നത്. വില്ലേജ് ഓഫീസര്‍ ഇരിക്കുന്ന മുറിയിലും തൊട്ടടുത്ത മുറിയിലും ഭിത്തിയുടെ പല ഭാഗവും പൊട്ടി തകര്‍ന്നു കിടക്കുകയാണ്.
വില്ലേജ് ഓഫീസറുടെ മുറിയുടെ ഭിത്തിയുടെ ഒരു ഭാഗം ഏതാനും മാസം മുമ്പ് ഇടിഞ്ഞു വീണിരുന്നു. വില്ലേജ് ഓഫീസറെ ക്കൂടാതെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റന്റ്, രണ്ട്വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്.
ദിനം പ്രതി കരം അടയ്ക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനും മറ്റാവശ്യങ്ങള്‍ക്കുമായി നൂറുകണക്കിനാളുകളാണ് ഓഫീസിലെത്തുന്നത്. ഓഫീസിലെ ഉദ്യോഗസ്ഥരെക്കൂടാതെ ഇവിടെയെത്തുന്ന ആളുകളുടെ ജീവനും ഭീഷണിയായിരിക്കുകയാണ് കെട്ടിടം.
അടുത്ത കാലവര്‍ഷ ആരംഭത്തിനു മുന്‍പ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ കെട്ടിടം നിലംപൊത്തുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. ജില്ലാ കളക്ടര്‍ ഇടപെട്ട് ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: