തൊടുപുഴ: തൊഴിലാളികള്‍ തമ്മിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് സിഐടിയു ആഹ്വാനം ചെയ്ത സ്വകാര്യ ബസ് പണിമുടക്ക് ജനത്തെ വലച്ചു. ഇന്നലെ തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു ബസ് പോലും സര്‍വ്വീസ് നടത്തിയില്ല. വിദ്യാര്‍ത്ഥികളടക്കമുള്ളവരെ ബസ് സര്‍വ്വീസ് ഇല്ലാത്തത് സാരമായി ബാധിച്ചു. 275ഓളം സ്വകാര്യ ബസുകളാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്നത്.
വണ്ണപ്പുറം, ഉടുമ്പന്നൂര്‍, പൂമാല, വെള്ളിയാമറ്റം, മൂലമറ്റം, നാഗപ്പുഴ, അടിമാലി, മൂവാറ്റുപുഴ, കലൂര്‍, കൂത്താട്ടുകുളം, പണ്ടപ്പിള്ളി തുടങ്ങിയ മേഖലകളിലേയ്ക്കെല്ലാം പ്രധാനമായും ജനങ്ങള്‍ ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം അറിയാതെ ഇറങ്ങിയവരും വഴിയില്‍ കുരുങ്ങി. നഗരത്തില്‍ അടക്കം സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ജോലി ചെയ്യുന്നവര്‍ കൃത്യസമയത്ത് ഡ്യൂട്ടിക്കെത്താനാകാതെ വലഞ്ഞു.
കെഎസ്ആര്‍ടിസി പ്രാദേശിക തലത്തില്‍ സര്‍വ്വീസുകള്‍ നടത്തിയെങ്കിലും തിരക്ക് കൂടുതലായതിനാല്‍ പലര്‍ക്കും ബസില്‍ കയറിക്കൂടുവാനായില്ല. ഓട്ടോറിക്ഷകളെ ആണ് നഗരവാസികള്‍ കൂടുതലായി സര്‍വ്വീസിനായി ആശ്രയിച്ചത്. രണ്ടാഴ്ച മുമ്പ് ബസ് സ്റ്റാന്‍ഡില്‍ ഇരുവിഭാഗം തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.
ഈ പ്രശ്നം അന്ന് പരിഹരിച്ചുവെങ്കിലും സിഐടിയു വിഭാഗം തൊഴിലാളികള്‍ അക്രമത്തിന് നേതൃത്വം നല്‍കുകയായിരുന്നു എന്നാണ് ബിഎംഎസ് തൊഴിലാളികള്‍ പറയുന്നത്. സിഐടിയുവിന് സ്വാധീനം കുറഞ്ഞ ബസ് സ്റ്റാന്‍ഡില്‍ സിപിഎം സ്പോണ്‍സേര്‍ട് സമരമാണ് നടന്നതെന്ന് ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി എ പി സഞ്ചു പറഞ്ഞു.
സ്റ്റാന്‍ഡിന്റെ ഭരണം പിടിക്കുന്നതിന്റെ ഭാഗമായി ഏതാനം നാളുകളായി സിഐടിയു ഇവിടെ മന: പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: